തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഓഞ്ചിയത്ത് മൃഗീയമായി കൊല്ലപെട്ട രാഷ്ട്രീയ നേതാവ് ടി.പി ചന്ദ്രശേഖരന്റെ ജീവിതവും കൊലപാതകവും ആസ്പദമാക്കി നിര്‍മ്മിച്ച വിവാദ സിനിമ സംപ്രേഷണം ചെയ്ത് കോണ്‍ഗ്രസ് ആഭിമുഖ്യത്തിലുള്ള ജയ് ഹിന്ദ് ചാനല്‍.
ടിപിയുടെ വധത്തില്‍ ആരോപണവിധേയരായ സിപിഎമ്മിന്റെ എതിര്‍പ്പുകൊണ്ട് തിയറ്ററുകളില്‍ ഓടിക്കാനോ ചാനലുകളില്‍ സംപ്രേഷണം ചെയ്യാനോ കഴിയാതിരുന്ന 'ടി.പി 51' എന്ന ചിത്രമാണ് ജയ് ഹിന്ദ് ചാനല്‍ ഇന്ന് വൈകിട്ട് 8 മണിക്ക് സംപ്രേഷണം ചെയ്തത്.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം ജയ് ഹിന്ദിന്റെ ഫേസ്ബുക്ക് പേജ് വഴിയും പുറത്തു വിട്ടിരുന്നു. ഈ പേജില്‍ രണ്ടു മണിക്കൂര്‍ കൊണ്ട് 99000 പേരാണ് സിനിമ കണ്ടത്. 6000 ത്തോളം പേര്‍ ഈ സമയം കൊണ്ട് ഈ സിനിമ ഷെയര്‍ ചെയ്തു .
ഈ സമയത്തിനുള്ളില്‍ 1200 കമണ്ടുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്. ചാനല്‍ വഴി രണ്ടര ലക്ഷത്തോളം പേര്‍ 'ടി.പി 51' കണ്ടെന്നാണ് റിപ്പോര്‍ട്ട്. 3.43 ലക്ഷം പേര്‍ പോസ്റ്റ് കണ്ടു . വീണ്ടും ഞായറാഴ്ച രാവിലെ പതിനൊന്നരയ്ക്കും തിങ്കളാഴ്ച രാവിലെയും പുനസംപ്രേഷണം ഉണ്ട്.
ടി.പിയുടെ ജീവിതവും കൊലപാതകവും സംബന്ധിച്ച് നിരവധി സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തുന്ന സിനിമ പക്ഷെ തിയറ്ററുകളില്‍ ഓടിക്കാന്‍ കഴിഞ്ഞില്ല . പ്രമുഖ ചാനലുകള്‍ ഈ സിനിമ സംപ്രേഷണം ചെയ്യുന്നത് തടയാനും ഇടപെടല്‍ ഉണ്ടായിരുന്നു .
ആദ്യമായാണ് ഈ ചിത്രം ഒരു ചാനല്‍ സംപ്രേഷണം ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ആസന്നമാകുകയും കാസര്‍ഗോഡ് 2 യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍ വിവാദ സിനിമ ഉണ്ടാക്കുന്ന പ്രത്യാഘാദം ഗുരുതരമായിരിക്കും.
മാത്രമല്ല പല വിവാദ ചോദ്യങ്ങളും സിനിമ ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയായിരുന്നു സിനിമ എതിര്‍ക്കപെട്ടത്. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അക്രമ രാഷ്ട്രീയവും രാഷ്ട്രീയ കൊലപാതകങ്ങളും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ 'ടി.പി 51' സിനിമ ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ജയ് ഹിന്ദ് നീക്കം നിര്‍ണ്ണായകമായി .
അതിനു വലിയ സ്വീകാര്യതയാണ് ലഭിക്കുകയും ചെയ്തു. ജയ് ഹിന്ദിന്റെ അവസരോചിതമായ ഇടപെടല്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു . ഏറെക്കാലമായി നിര്‍ജ്ജീവമായിരുന്ന ജയ് ഹിന്ദ് ചാനല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മികച്ച നിലവാരത്തിലാണ് മുന്നൊട്ടുപോകുന്നത്.
സുരാസ് വിഷ്വൽ മീഡിയുടെ ബാനറിൽ നവാഗതനായ മൊയ്തു താഴത്താണ് ചിത്രത്തിന് രചനയും സംവിധാനവും നിർവഹിച്ചത്. 'ടി.പി 51' എന്ന സിനിമയുടെ പേരിലെ 51 എന്നത് കൊല്ലപ്പെടുമ്പോൾ ശരീരത്തിലേറ്റ വെട്ടുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്നതാണ് .
ടി.പിയുടെ കർമമണ്ഡലങ്ങളായിരുന്ന ഒഞ്ചിയം, ഏറാമല, ഓർക്കാട്ടേരി, വടകര എന്നിവിടങ്ങളിലും തൊടുപുഴയിലുമായാണു ഇത് ചിത്രീകരിച്ചത്. പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ടി.പിയുടെ രൂപസാദൃശ്യമുള്ള രമേഷ് വടകരയാണ്.
നടി ദേവി അജിത്ത് ഭാര്യ രമയായി വേഷമിടുന്നു. റിയാസ്ഖാൻ, ഭീമൻ രഘു, ശിവജി ഗുരുവായൂർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
https://www.facebook.com/JaihindNewsChannel/videos/316115452389196/