കൽപ്പറ്റ: വയനാട് മീനങ്ങാടി ചൂതുപാറയിലെ മനോഹരമായ വായനശാലയാണ് ബുക്ക്പിരെ. ഒരു കാലത്ത് സാമൂഹിക വിരുദ്ധരുടെ ഇടം ഇപ്പോൾ അറിവിന്‍റെ കേന്ദ്രമാണ്.
സാമൂഹിക പ്രവർത്തക ഗായത്രി കളത്തിലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ. ആദിവാസി ഊരുകളിലെ കുട്ടികൾക്ക് വായനയുടെ കുറവ് പരിഹക്കുകയും സ്കൂളിൽ പോകാൻ മടിയുള്ളവരെ പഠനാന്തരീക്ഷത്തിലേക്ക് എത്തിക്കുകയുമായിരുന്നു ബുക്ക്പിരെയുടെ ആദ്യ ലക്ഷ്യം.
പ്രദേശത്തെ ട്രൈബൽ എജ്യുക്കേഷൻ ഫെസിലിലേറ്ററായ വിജിത കുമാരൻ കോളനിയിലെ വിദ്യാർത്ഥികളെയും കൂടെ കൂട്ടി കെട്ടിടവും പരിസരവും വൃത്തിയാക്കി. ഇവിടെയുള്ള ആറാം ക്ലാസ് വിദ്യാർത്ഥി ലക്ഷ്മിയെ മോഡലാക്കി ല്രൈബറിയുടെ മുൻ വശത്ത് ചിത്രമൊരുക്കി.
എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സഹായത്തോടെ ഒരുക്കിയ ബുക്ക്പിരെയിൽ ഇപ്പോൾ 2500-ലധികം പുസ്തകങ്ങളുണ്ട്. ബുക്ക്പിരെയിലേക്ക് വേണ്ട പുസ്തകങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട് ശേഖരിക്കുകയും ചെയ്തു.
വായനയ്ക്ക് പുറമേ വിവിധ ഗെയിമുകൾ, കലാപ്രോത്സാഹനം എന്നിവയ്ക്ക് ബുക്കിപിരെയിൽ ഇടമുണ്ട്. ഇപ്പോൾ കുട്ടികൾ മാത്രമല്ല കോളനിയിലെ മുതിർന്നവരും അറിവ് പകരാൻ ഇവിടെ എത്തുന്നു.
പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ സഹകരണത്തോടെ തയ്യാറാക്കിയ കമ്പളപ്പിരെ ഗുരുവായൂർ സ്വദേശിനിയായ ഗായത്രി കളത്തിലിന്‍റെയും എസ്.ബി.ഐ. യൂത്ത് ഫോർ ഇന്ത്യ ഫെലോഷിപ്പുകാരനായ അശ്വിൻ ലക്ഷ്മി നാരായണന്റെയും സംരംഭമാണ്.