Advertisment

ട്രഷറി തട്ടിപ്പ്: ബിജുലാലിന്‍റെ ഭാര്യയും രണ്ടാം പ്രതിയുമായി സിമിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും: ബിജുലാലിന്‍റെ സാമ്പത്തിക തട്ടിപ്പിലൂടെ സര്‍ക്കാര്‍ ഖജനാവിലെ നഷ്ടം 74 ലക്ഷം: രണ്ട് കോടി രൂപ ബിജുവിന്‍റെയും ഭാര്യയുടെയും അക്കൗണ്ടിലുളളതിനാല്‍ തിരിച്ചു പിടിക്കും

New Update

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് കേസിൽ ബിജുലാലിൻറെ ഭാര്യയും രണ്ടാം പ്രതിയുമായി സിമിയെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ബിജുലാലിൻറെ സാമ്പത്തിക തട്ടിപ്പിലൂടെ സർക്കാർ ഖജനാവിലെ നഷ്ടം 74 ലക്ഷം മാത്രമാണെന്നാണ് ക്രൈംബ്രാഞ്ചിൻറെ കണ്ടെത്തൽ. ഏറ്റവുമൊടുവിൽ തട്ടിയെടുത്ത രണ്ട് കോടി രൂപ ബിജുവിൻറെയും ഭാര്യയുടെയും അക്കൗണ്ടിലുളളതിനാൽ ഇത് തിരിച്ചുപിടിക്കാനാവും .

Advertisment

publive-image

ഇക്കഴിഞ്ഞ ഡിസംബറിൽ മൂവായിരം രൂപ ഒരിടപാടുകാരനിൽ നിന്ന് തട്ടിയെടുത്താണ് ബിജുലാൽ സാമ്പത്തിക തിരിമറി തുടങ്ങിയത്. ഇടപാടുകാരൻറെ ചെക്ക് ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. ഇത് പിടിക്കപ്പെടാതിരുന്നതോടെ ബിജുവിൻറെ ആത്മവിശ്വാസം കൂടി. പിന്നീട് മുൻ സബ് ട്രഷറി ഓഫിസറുടെ യൂസർ നെയിമും പാസ്‍വേർഡും മനസിലാക്കിയ ശേഷമാണ് വൻ തട്ടിപ്പ് തുടങ്ങിയത്.

ഏപ്രിൽ, മെയ് മാസങ്ങളിലായി 74 ലക്ഷം രൂപ പല തവണകളായി ട്രഷറിയിൽ നിന്ന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഒറ്റത്തവണ തട്ടിയെടുത്ത ഏറ്റവും ഉയർന്ന തുക 58 ലക്ഷം രൂപയാണ്. പിന്നെ ചെറിയ തുകകളായി പല ഘട്ടങ്ങളിൽ പണം തട്ടിയെടുത്തു.

ട്രഷറിയിലെ സോഫ്റ്റ് വെയർ പിഴവുകൾ മുതലെടുത്തായിരുന്നു ബിജുലാലിൻറെ ഓരോ തിരിമറിയും. തുടർച്ചയായി ബിജു തട്ടിപ്പ് നടത്തിയിട്ടും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതിരുന്നതും ഈ പിഴവ് കാരണമാണ്. ട്രഷറി അക്കൗണ്ടിൽ നിന്ന് പണം ബിജു സ്വന്തം അക്കൗണ്ടിലേക്കും ഭാര്യയുടെ അക്കൗണ്ടിലേക്കും മാറ്റിയിരുന്നത് ചെക്ക് ഉപയോഗിച്ചാണ്.

ഇതിനായി മേലധികാരികളുടെയടക്കം ഒപ്പും ബിജു തന്നെ ഇട്ടു. ജൂലൈ 27നായിരുന്നു ഏറ്റവും ഒടുവിൽ തട്ടിപ്പ് നടത്തിയത്.അന്ന് ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് 2 കോടി രൂപ മാറ്റിയെങ്കിലും സോഫ്റ്റ് വെയറിൽ തെളിവ് നശിപ്പിക്കാൻ കഴിയാതിരുന്നതാണ് പ്രതി കുരുക്കായത്. ഈ പണം ബിജുവിൻറെയും ഭാര്യയുടെയും അക്കൗണ്ടുകളിൽ തന്നെയുണ്ട്. അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ തിരിച്ചുപിടിക്കാനാകുമെന്നും സർക്കാരിന് നഷ്ടപ്പെടില്ലെന്നും അന്വേഷണ സംഘം പറയുന്നു.

Advertisment