മലപ്പുറം: സമൂഹവ്യാപനം സംശയിക്കുന്ന പൊന്നാനി താലൂക്കിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ അടുത്ത മാസം 6 വരെയാണ് ട്രിപ്പിൾ ലോക്ഡൗൺ. പ്രദേശത്ത് നിയന്ത്രണങ്ങൾ കർശനമാക്കും. ഉറവിടമറിയാത്ത കോവിഡ് രോഗികൾ പെരുകുന്ന സാഹചര്യത്തിലാണ് നടപടി.
പൊന്നാനി താലൂക്കിലെ 1500 പേർക്ക് സമൂഹവ്യാപന പഠനം നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിരുന്നു. എടപ്പാളിൽ കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകരുമായി ഇരുപതിനായിരത്തോളം പേർക്കു സമ്പർക്കമുണ്ടായിരുന്നതായി വിലയിരുത്തൽ.
ഇതിന്റെ ഭാഗമായി പൊന്നാനി താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളും പൊന്നാനി നഗരസഭയും കണ്ടെയ്ൻമെന്റ് സോണാക്കാൻ ജില്ലാ ഭരണകൂടം സർക്കാരിനോടു ശുപാർശ ചെയ്തു. നിലവിൽ 4 പഞ്ചായത്തുകളും നഗരസഭയിലെ 47 വാർഡുകളും മാത്രമാണ് കണ്ടെയ്ൻമെന്റ് സോൺ.
മേഖലയിൽ റാൻഡം സാംപിൾ പരിശോധന നാളെ ആരംഭിക്കും രോഗബാധിതരുമായി സമ്പർക്കമുണ്ടായിരുന്നവർ, ആരോഗ്യ പ്രവർത്തകർ, കച്ചവടക്കാർ, പൊലീസുകാർ, ആശാവർക്കർമാർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ എന്നിവരടക്കം 1500 പേരെ കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.