ശബരിമല ദർശനം നടത്തിയിട്ടേ തിരിച്ചു പോകൂ എന്ന നിലപാടുമായി തൃപ്തി ദേശായിയും സംഘവും കൊച്ചി വിമാന താവളത്തിനുള്ളിലും പുറത്തിറക്കാൻ അനുവദിക്കില്ലെന്ന് നിലപാടുമായി പുറത്ത് പ്രതിഷേധക്കാരും.ഇവർക്കിടയിൽ എന്ത് നടപടി സ്വീകരിക്കണം എന്നറിയാതെ പോലീസും.തൃപ്തി എത്തി മണിക്കൂറുകൾ പിന്നിടുമ്പോഴും പ്രശ്ന പരിഹാരത്തിനുള്ള വഴി തെളിയുന്നുമില്ല. താവളത്തിൽ തൃപ്തിയെ സംരക്ഷിക്കുന്നത് അനധികൃതമാണെന്ന ആരോപണം എയർപോർട്ട് അതോറിട്ടിക്കെതിരെ യുവമോർച്ച ഉന്നയിക്കുകയും ചെയ്തു. നാടകീയ സംഭവങ്ങൾ ആണ് എയർപോർട്ടിൽ നടക്കുന്നത്. പുറത്ത് പ്രതിഷേധം തുടരുന്നുണ്ടെങ്കിലും താവളത്തിനുള്ളിൽ ഭക്ഷണമൊക്കെ കഴിച്ച അതാത് സമയം നിലപാട് അറിയിച്ചു കൊണ്ടിരിക്കുകയാണ് തൃപ്തി.
പുലര്‍ച്ചെ 4.40 ഓടെ വിമാനത്താവളത്തിലെത്തിയെങ്കിലും ആറ് മണിക്കൂര്‍ പിന്നിടുമ്പോഴും പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഇതോടെ വീട്ടില്‍ നിന്ന് കൊണ്ട് വന്ന പ്രഭാതഭക്ഷണം തൃപ്തിയും ഒപ്പമെത്തിയ അഞ്ചംഗ സംഘവും വിമാനത്താവളത്തില്‍ നിലത്തിരുന്ന് കഴിച്ചു.
എന്ത് സംഭവിച്ചാലും ശബരിമല സന്ദര്‍ശിക്കാതെ മഹാരാഷ്ട്രയിലേക്ക് മടങ്ങിപോവില്ലെന്ന് തൃപ്തി ദേശായി നിലപാട് ശക്തമാക്കി. മണിക്കൂറുകളായി തുടരുന്ന പ്രതിഷേധം കൊണ്ട് തന്റെ തീരുമാനത്തിന് മാറ്റം വരുത്താന്‍ കഴിയില്ലെന്ന ശക്തമായ നിലപാടാണ് തൃപ്തി ദേശായി സ്വീകരിച്ചിരിക്കുന്നത്.
ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയെ മടക്കി അയക്കാന്‍ വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അരങ്ങേറിയത് നടകീയ രംഗങ്ങളാണ്. പ്രതിഷേധക്കാരെ നോക്കി ഇടയ്ക്ക് തൃപ്തി കൈ വീശി കാണിച്ചതോടെ മടങ്ങി പോകാനായി കൈ വീശിയതാണെന്ന് പ്രതിഷേധക്കാര്‍ തെറ്റിദ്ധരിച്ചു. തൃപ്തി മടങ്ങുമെന്ന് കരുതി വിമാനത്താവളത്തില്‍ പ്രതിഷേധക്കാര്‍ ആഹ്ലാദ പ്രകടനവും നടത്തി.
അവര്‍ക്ക് പ്രതിഷേധിക്കാം അതിന് തടസമില്ല, എന്നാല്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് കോടതി അനുമതിയുള്ളതാണ്. താനും ഭഗവാന്റെ ഭക്തയാണെന്ന് തൃപ്തി ദേശായി പറഞ്ഞു. വിമാനത്താവളത്തില്‍ തടഞ്ഞ് നിര്‍ത്തുന്ന നടപടി ഗുണ്ടായിസമാണെന്നും അവര്‍ വിശദമാക്കി.
വിമാനത്താവളത്തിന് വെളിയില്‍ ശരണം വിളികളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമുണ്ട്. തൃപ്തിക്ക് ശബരിമലയിലേക്ക് എത്താന്‍ ടാക്സി വാഹനങ്ങള്‍ ലഭ്യമായില്ല.
ഓണ്‍ലൈന്‍ ടാക്സികളെ ആശ്രയിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് നടക്കാതെ വന്നതോടെയാണ് വിമാനത്താവളത്തില്‍ തുടരേണ്ട സ്ഥിതിയില്‍ തൃപ്തിയെത്തിയത്. ഒരുവിധ സംഘര്‍ഷത്തിനില്ലെന്നും തൃപ്തി ദേശായിയുമായി സംസാരിക്കാന്‍ അനുവദിക്കാന്‍ അവസരമൊരുക്കണമെന്നും ഹിന്ദു സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Kochi: Trupti Desai, founder of Bhumata Brigade, having breakfast at Cochin International Airport as she hasn't been able to leave the airport yet due to protests being carried out against her visit to #Sabarimala Temple. #Kerala pic.twitter.com/ILDV7silTx
— ANI (@ANI) November 16, 2018