വാഷിംഗ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വീണ്ടും രംഗത്ത്. പ്രശ്നം ഇരുരാജ്യങ്ങളും ഉഭയ കക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് അമേരിക്കയുടെ ആഗ്രഹമെന്നും ട്രംപ് വ്യക്തമാക്കി.
നരേന്ദ്ര മോദിയെയും പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാനെയും ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് ട്രംപിന്‍റെ പുതിയ വാഗ്ദാനം. കശ്മീര്‍ വിഷയം സങ്കീര്‍ണമാണെന്നും ട്രംപ് പറഞ്ഞു.
നേരത്തെയും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, ട്രംപിന്‍റെ മധ്യസ്ഥത വാഗ്ദാനം ഇന്ത്യ തള്ളിയിരുന്നു. നരേന്ദ്ര മോദിയും മധ്യസ്ഥത ആവശ്യം മുന്നോട്ട് വെച്ചെന്ന ട്രംപിന്‍റെ പ്രസ്താവന വിവാദമായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്നമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയതിന് പിന്നാലെയാണ് മധ്യസ്ഥനാകാമെന്ന് ആവര്‍ത്തിച്ച് ട്രംപ് വീണ്ടും രംഗത്തെത്തിയത്.
ഇതിനിടെ, ഇന്ത്യക്കെതിരെ പാകിസ്ഥാൻ അന്താരാഷ്ട്ര നീതിന്യായ കോടതിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. നിയമ പോരാട്ടത്തിനൊരുങ്ങുകയാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹ്‍മൂദ് ഖുറേഷി പാക് മാധ്യമമായ 'അറീ' ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.