തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂരിനെ ട്രെയിനി എന്ന് വിശേഷിപ്പിച്ചത് ഏറെ വിവാദമായിരുന്നു. തരൂര്‍ ട്രെയിനിയില്ല, ട്രെയിനറാണ് എന്ന് പ്രതികരിച്ച് കെപിസിസിയില്‍ വോട്ട് ചെയ്യാനെത്തിയ എം കെ രാഘവന്‍ എംപി തരൂരിനുള്ള പിന്തുണ വ്യക്തമാക്കി.
കേരളത്തിലെ വോട്ടുകളില്‍ ഭൂരിപക്ഷവും തരൂരിന് കിട്ടും. അദ്ദേഹം ജയിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തേയും പാര്‍ട്ടിയേയും നയിക്കാന്‍ തരൂര്‍ പ്രാപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയത്തിൽ ഇറങ്ങിയ എല്ലാവർക്കും പാരമ്പര്യം ഉണ്ട് എന്ന് കെ എസ് ശബരിനാഥനും പറഞ്ഞു. തരൂർ തിരുവനന്തപുരം മണ്ഡലത്തിലെ മികച്ച സ്ഥാനാർഥി ആണെന്ന് കെ മുരളീധരൻ പറഞ്ഞു. എന്നാൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് താൻ ഖാർഗെയെ ആഗ്രഹിക്കുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
അതേസമയം ട്രെയിനി, ട്രെയിനർ, ഗസ്റ്റ് ആർട്ടിസ്റ്റ്.. പല വിശേഷണം തനിക്ക് കിട്ടിയെന്നും ഓരോരുത്തർക്കും ഓരോ രീതിയാണെന്നും എല്ലാത്തിനും പ്രതികരിക്കാൻ ഇല്ലെന്നും ശശി തരൂര്‍ പറഞ്ഞു.