തിരുവനന്തപുരം: അൻപത്തൊന്നുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 26 വയസുകാരനായ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരിയാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നു തെളിഞ്ഞതോടെ മറനീങ്ങിയതു മണിക്കൂറുകൾ നീണ്ട ദുരൂഹത.
പൊലീസിന്റെ ചോദ്യംചെയ്യലിൽ പിടിച്ചുനിൽക്കാനാവാതെ ഭർത്താവ് അരുൺ കുറ്റം സമ്മതിക്കുകയായിരുന്നു. ശാഖ ഷോക്കേറ്റു മരിച്ചു എന്നായിരുന്നു അരുൺ ആദ്യം പറഞ്ഞത്. രണ്ടുമാസം മുൻപ് മതാചാര പ്രകാരമായിരുന്നു വിവാഹം. പിന്നീട് പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നി..
അരുണുമായി പ്രണയമായതോടെ വിവാഹത്തിനു ശാഖയാണു മുൻകയ്യെടുത്തത്. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാതെയാണ് അരുൺ വിവാഹത്തിനെത്തിയത്. പത്താംകല്ല് സ്വദേശി എന്നു മാത്രമാണ് അരുണിനെപ്പറ്റി നാട്ടുകാർക്കുള്ള വിവരം. അരുണിന്റെ പെരുമാറ്റത്തിൽ ആദ്യംമുതലേ നാട്ടുകാർക്കു ചില സംശയങ്ങളുണ്ടായിരുന്നു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ശാഖയും അരുണും തമ്മിൽ വഴക്ക് പതിവായിരുന്നത്രെ. ശാഖയുടെ ആദ്യവിവാഹമാണിത്. വിവാഹ സൽക്കാരത്തിനിടെ അരുൺ ഇറങ്ങിപ്പോയി കാറിൽ കറങ്ങിനടന്നിരുന്നതായി സമീപവാസി പറയുന്നു. ശാഖ 10 ലക്ഷത്തോളം രൂപ അരുണിനു നൽകിയിട്ടുണ്ടെന്നും ഇവർ വെളിപ്പെടുത്തി. പരേതനായ അധ്യാപകന്റെ മകളാണു ശാഖ. കിടപ്പുരോഗിയായ അമ്മയാണ് ഒപ്പമുള്ളത്. വലിയ ഭൂസ്വത്ത് കുടുംബത്തിനുണ്ട്. ഒരേക്കറിലധികമുള്ള സ്ഥലത്താണു വീട്.
10 ലക്ഷം രൂപയ്ക്കു പുറമെ കാറും അരുണിനു ശാഖ വാങ്ങിക്കൊടുത്തിരുന്നു. ദിവസങ്ങൾക്കു മുൻപു വിവാഹം രജിസ്റ്റർ ചെയ്യാനായി ഇവർ പഞ്ചായത്ത് ഓഫിസിൽ പോയിരുന്നെന്ന് അയൽക്കാർ പറഞ്ഞു. ക്രിസ്മസ് വിളക്കുകൾ തൂക്കാനെടുത്ത കണക്‌ഷൻ രാത്രി വിച്ഛേദിച്ചിരുന്നില്ലെന്നും പുലർച്ചെ ശാഖ ഇതിൽ സ്പർശിച്ചപ്പോൾ ഷോക്കേറ്റെന്നുമായിരുന്നു അരുൺ ഏവരോടും പറഞ്ഞത്.