ഇടുക്കി: രാജാപ്പാറയിലെ നിശാപാർട്ടി കേസിൽ 22 പേർ കൂടി അറസ്റ്റിൽ. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയി കുര്യൻ ഉൾപ്പടെ ഉള്ളവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ കേസിൽ ഇതോടെ അറസ്റ്റിലാവുന്നവരുടെ എണ്ണം 28 ആയി. പൊലീസിന്‍റെ കണക്കിൽ ഇനി 19 പേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. അടുത്ത ദിവസം തന്നെ ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് ശാന്തൻപാറ പൊലീസ് പറയുന്നത്.
അറസ്റ്റ് ചെയ്തവരെയെല്ലാം പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റൽസ് എന്ന സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും നടന്നത്. അതേസമയം പലപ്രമുഖരെയും ഒഴുവാക്കിയാണ് പൊലീസ് കേസെടുത്തതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. പരിപാടിയിൽ നൂറിലധികം പേർ പങ്കെടുക്കുകയും, മദ്യസൽക്കാരം നടക്കുകയും ചെയ്തു.
മന്ത്രി എംഎം മണിയുടെയും സിപിഎമ്മിന്‍റെയും ഇടപെടൽ മൂലം ഇതെല്ലാം അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം. ഇതിനിടെ കൊവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച ജംഗിൾ പാലസ് റിസോർട്ടിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ഉടുമ്പൻചോല പഞ്ചായത്ത് തുടങ്ങി.