നാഗ്പുർ: ബൈക്കിൽ സഞ്ചരിക്കവെ പട്ടച്ചരട് കഴുത്തിൽ കുരുങ്ങി യുവാവ് മരിച്ചു. അജ്നി സ്വദേശി പ്രണയ് പ്രകാശ് താക്റെ എന്ന ഇരുപതുകാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെ നാഗ്പുർ ജതതറോഡി മേഖലയില്‍ വച്ചായിരുന്നു അപകടം. ഇയാളുടെ പിതാവും മറ്റൊരു ബൈക്കിൽ ഒപ്പമുണ്ടായിരുന്നു.
ജതതറോഡി സ്ക്വയറിന് സമീപം വച്ച് പട്ടച്ചരട് കഴുത്തിൽ കുരുങ്ങുകയായിരുന്നു. കഴുത്ത് മുറിഞ്ഞ് ബൈക്കിൽ നിന്നും താഴേക്ക് വീഴുകയും ചെയ്തു. അമിത രക്തസ്രാവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയിലെത്തുന്നതിന് മുമ്പ് തന്നെ മരിച്ചു. അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മകരസംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിൽ പട്ടം പറത്തൽ ആഘോഷം പോലെ കൊണ്ടാടുകയാണ്. ബ്ലേഡ് പോലെ മൂർച്ചയേറിയ പട്ടച്ചരടുകൾ ജീവനെടുക്കുന്ന അപകടങ്ങൾ ഇതിനു മുമ്പും പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് ചില്ലുപൊടി പൊതിഞ്ഞ തരത്തിലുള്ള പട്ടച്ചരടുകൾ ഉപയോഗിക്കുന്നതിനും വിൽക്കുന്നതിനും പല സ്ഥലങ്ങളിലും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.
എന്നാലും വിശ്വാസത്തിന്‍റെയും ആഘോഷത്തിന്‍റെയും ഭാഗമായി നടക്കുന്ന പട്ടംപറത്തൽ ചടങ്ങുകൾക്കിടെ പലരും അപകടസാധ്യത കണക്കിലെടുക്കുന്നില്ല എന്നതിന് ഉദാഹരണമാണ് ഏറ്റവും ഒടുവിലത്തെ ഈ സംഭവം.