ആലപ്പുഴ : മാധ്യമങ്ങൾക്കെതിരെ വിവാദ പരാമര്‍ശവുമായി കായംകുളം എംഎൽഎ യു പ്രതിഭ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ എംഎൽഎയും പ്രദേശിക ഡിവൈഎഫ്ഐ നേതാക്കളും തമ്മിലുള്ള തര്‍ക്കം വാര്‍ത്തയായതിന് പിന്നാലെയാണ് മാധ്യമങ്ങൾക്കെതിരെ കടുത്ത വാക്കുകളുമായി യു പ്രതിഭ രംഗത്തെത്തിയത്.
തെരുവിൽ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രികൾക്ക് ഇതിനേക്കാൾ അന്തസ്സുണ്ടെന്നും അവരുടെ കാൽ കഴുകി വെള്ളം കുടിക്കാനുമാണ് എം എൽ എ യുടെ പരിഹാസം. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്, ആണായാലും പെണ്ണായാലും എന്നാണ് ഫേസ് ബുക്കിലിട്ട വീഡിയോയിലാണ് യു പ്രതിഭ എംഎൽഎ വിവാദ പരാമര്‍ശങ്ങൾ ഉന്നയിക്കുന്നത്.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടക്കുമ്പോൾ വീട്ടിൽ അടച്ചിരിക്കുകയാണ് യു പ്രതിഭ എംഎൽഎ എന്നായിരുന്നു പ്രദേശത്തെ ഡിവൈഎഫ്ഐ നേതാക്കളുടെ വിമര്‍ശനം. കൊവിഡിനേക്കാൾ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തോട് യു പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു. ഫേസ് ബുക്ക് അടക്കം നവമാധ്യമങ്ങളിൽ നിറഞ്ഞ തര്‍ക്കം റിപ്പോര്‍ട്ട് ചെയ്തതോടെയാണ് യു പ്രതിഭ മാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത് .
കൊവിഡ് നിയന്ത്രണങ്ങൾ കഴിഞ്ഞാൽ വാവ സുരേഷിനെ വിളിച് ചില വിഷപാമ്പുകളെ മാളത്തിൽ നിന്ന് ഇറക്കാനുണ്ടെന്നു ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളെ ലക്ഷ്യം വച്ച് കഴിഞ്ഞ ദിവസം യു പ്രതിഭ എംഎൽഎ ഫേസ്‌ബുക്കിൽ കുറിപ്പിട്ടിരുന്നു. ജനങ്ങൾക്ക് ഉപകാരപ്പെടേണ്ട സമയത്ത് എംഎൽഎഓഫീസ് പൂട്ടി യു പ്രതിഭ വീട്ടിൽ ഇരിക്കുകയാണെന്നു കായംകുളത്തെ ഡിവൈഎഫ്ഐ നേതാക്കളും വിമർശിച്ചിരുന്നു.
ഈ സംഭവങ്ങൾ വാർത്തയായതിന്‍റെ ജാള്യതയിലാണ് സ്ത്രീത്വത്തെ അപമാനിക്കും വിധം വിവാദ പരാമർശവുമായി പ്രതിഭ രംഗത്ത് വന്നത്. ഈ വിഷയത്തിൽ സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വ വും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്
https://www.facebook.com/advprathibha/videos/493592224854190/