തിരുവനന്തപുരം∙ പാര്‍ട്ടിയുടെ സഹകരണം ഇല്ലെന്നു സ്ഥാനാര്‍ഥി പരാതി പറഞ്ഞ തിരുവനന്തപുരത്ത് ശക്തനായ എഐസിസിനിരീക്ഷകനെ നിയമിച്ച് ഹൈക്കമാണ്ട് ഇടപെടല്‍. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ മുതിര്‍ന്ന നേതാവ് നാനാ പട്ടോളിയെയാണ് രാഹുല്‍ഗാന്ധി തിരുവനന്തപുരത്തേയ്ക്ക് നിയോഗിച്ചിരിക്കുന്നത്.
ബിജെപിയുടെ പ്രചാരണ തന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നേതാവ് എന്ന നിലയിലാണ് നാനോയുടെ നിയമനം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ സഹകരണം വേണ്ടപോലെ കിട്ടുന്നില്ലെന്ന ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ നേരിട്ട് ഇടപെട്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
നാഗ്പൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് നാനാ. അവിടെ വോട്ടെടുപ്പ് പൂര്‍ത്തിയായതിനാല്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും വരെ നാനോ തിരുവനന്തപുരത്ത് ഉണ്ടാകും.
തരൂരിനു വേണ്ടി കോൺഗ്രസ് പ്രവർത്തിക്കുന്നില്ലെന്ന പ്രചാരണത്തിനു പിന്നിൽ ബിജെപിയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തരൂർ പരാതി പറഞ്ഞിട്ടില്ല. അവിടെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരൻ ജയിക്കില്ല. തരൂർ തന്നെ ജയിക്കും.
താൻ തിരുവനന്തപുരത്തു പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മോദിയും അമിത് ഷായും നടത്തുന്ന പ്രസ്താവനകൾ മതസൗഹാർദം തകർക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പ്രചാരണത്തിന്‍റെ പേരില്‍ തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂര്‍ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അത്തരം വാര്‍ത്തകള്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശശി തരൂരിന്റെ പ്രചാരണത്തില്‍ നേതാക്കൾ സഹകരിക്കുന്നില്ലെന്ന വാർത്തയോടു പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി.