ലണ്ടൻ : ബ്രിട്ടനിൽ കോവിഡ് മരണങ്ങൾ ഇരുപതിനായിരവും കടന്നു. 813 പേർ ഇന്നലെ വിവിധ ആശുപത്രികളിൽ മരിച്ചതോടെയാണ് രാജ്യത്തെ ആകെ മരണസംഖ്യ 20,319ൽ എത്തിയത്. യൂറോപ്പിൽ ഇറ്റലി, സ്പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇന്നലെ ബ്രിട്ടനും ചേർന്നത്.
നഴ്സിങ് ഹോമുകളിലും കമ്മ്യൂണിറ്റികളിലും മരിച്ചവരുടെ എണ്ണം ഈ കണക്കിലില്ല. ഇതുവരെ രണ്ടായിരത്തോളം ആളുകൾ നഴ്സിങ് ഹോമുകളിലും മറ്റും മരിച്ചതായി സർക്കാർ സമ്മതിക്കുന്നുണ്ട്. എന്നാൽ എണ്ണായിരത്തിലധികം ആളുകൾ ഹോമുകളിലും കമ്മ്യൂണിറ്റിയിലും ഹോസ്പീസ് സെന്ററുകളിലും മരിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ചാരിറ്റികളും വിവിധ സംഘടനകളും പറയുന്നത്.
ഇതുകൂടി ചേർത്താൽ ബ്രിട്ടനിലെ മരണം ഇരുപത്തെട്ടായിരത്തിനു മുകളിൽ വരും. രാജ്യത്ത് കോവിഡ് രോഗം റിപ്പോർട്ടു ചെയ്തപ്പോൾ എൻഎച്ച്എസ് മെഡിക്കൽ ഡയറക്ടർ പറഞ്ഞതു മരണം 20,000ൽ താഴെ നിർത്താൻ സാധിച്ചാൽ നമ്മൾ വിജയിച്ചു എന്നാണ്. എന്നാൽ മേയ് മുപ്പതിനകം 30,000 ആളുകൾ മരിച്ചേക്കാമെന്നാണ് അദ്ദേഹം ഇന്നലെ മാറ്റിപ്പറഞ്ഞത്.