കോട്ടയം: കേരള നിയമസഭയിലേക്ക് ഉമ്മന്‍ ചാണ്ടിക്കിത് പുതുപ്പള്ളിയില്‍ നിന്ന് 12-ാം മത്സരം. ഇന്ത്യയിലെന്നല്ല, ലോകത്തില്‍ പോലും അത്യപൂര്‍വ നേട്ടമാണിത്.
ആദ്യ തെരഞ്ഞെടുപ്പ്
1970 സെപ്റ്റംബര്‍ 17നു നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടിയുടെ കന്നിമത്സരം പുതുപ്പള്ളിയില്‍ അരങ്ങേറി. വാശിയേറിയ ത്രികോണ മത്സരത്തില്‍ മുമ്പ് രണ്ടു തവണ ജയിച്ചിട്ടുള്ള സിപിഎമ്മിലെ സിറ്റിംഗ് എംഎല്‍എ ഇ.എം. ജോര്‍ജ് ആയിരുന്നു മുഖ്യഎതിരാളി. 7,288 വോട്ടുകള്‍ക്ക് ഉമ്മന്‍ ചാണ്ടി ജയിച്ചു.
രണ്ടാം ജയം (1977)
1977 മാര്‍ച്ച് 19നു നടന്ന നടന്ന തെരഞ്ഞെടുപ്പില്‍ പിസി ചെറിയാനെതിരേ 15,910 വോട്ടിനായിരുന്നു ജയം.
മൂന്നാം ജയം (1980)
1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് -യു ഉള്‍പ്പെട്ട ഇടതുമുന്നണിയില്‍ നിന്ന് മത്സരിച്ച് ഉമ്മന്‍ ചാണ്ടി 13,659 വോട്ടിനു ജയിച്ചു. എംആര്‍ജി പണിക്കരായിരന്നു എതിര്‍ സ്ഥാനാര്‍ത്ഥി.
നാലാം ജയം (1982)
1982ലെ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി തോമസ് രാജനായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 15,983 വോട്ടിനു ജയിച്ചു.
അഞ്ചാംജയം (1987)
1987ലെ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി സിപിഎമ്മിലെ വിഎന്‍ വാസവനെതിരേ 9,164 വോട്ടിനു ജയിച്ചു.
ആറാം ജയം (1991)
സിപിഎമ്മിലെ വി.എന്‍ വാസവന്‍ രണ്ടാം തവണയും ഏറ്റുൂമുട്ടി. 13,811 വോട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജയം.
ഏഴാം ജയം (1996)
സിപിഎമ്മിലെ റെജി സഖറിയക്കെതിരേ 10,155 വോട്ടിനു ഉമ്മന്‍ ചാണ്ടി ജയിച്ചു.
എട്ടാം ജയം (2001)
2001 മെയ് മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചെറിയാന്‍ ഫിലിപ്പിനെതിരേ 12,575 വോട്ടിനായിരുന്നു ജയം.
ഒന്‍പതാം ജയം (2006)
സിപിഎമ്മിലെ സിന്ധു ജോയിയായിരുന്നു മുഖ്യഎതിരാളി. ഉമ്മന്‍ ചാണ്ടി 19,863 വോട്ടിനാണ് ജയിച്ചത്.
പത്താം ജയം (2011)
സിപിഎമ്മിലെ സുജ സൂസന്‍ ജോര്‍ജായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. 33,255 എന്ന പടുകൂറ്റന്‍ ഭൂരിപക്ഷം നേടിയാണ് ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയത്.
11-ാം ജയം (2016)
എസ് എഫ് ഐ നേതാവ് ജയ്ക്ക് സി തോമസായിരുന്നു എതിരാളി. ഉമ്മന്‍ ചാണ്ടി 27,092 വോട്ടിനു ജയിച്ചു.
2020ല്‍ ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ അത് പുതുപ്പള്ളിക്കും കോണ്‍ഗ്രസിനും കേരളത്തിനും അഭിമാനനിമിഷമായി. മണ്ഡലത്തോടുള്ള ഹൃദയബന്ധത്തിന്റെ പ്രതിഫലനമായി തലസ്ഥാനത്തെ സ്വന്തം വീടിന് 'പുതുപ്പള്ളി ഹൗസ്' എന്നാണ് ഉമ്മൻചാണ്ടി ഇട്ട പേര്.