തലശ്ശേരി∙ മുഖ്യമന്ത്രിയായിരിക്കെ കണ്ണൂരിൽ വച്ച് ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി മാപ്പ് പറഞ്ഞത് വാര്‍ത്തയായിരുന്നു . 'സാരമില്ല, അതൊക്കെ മറന്നേക്കൂ ..' എന്നായിരുന്നു നസീറിനു ഉമ്മന്‍ചാണ്ടിയുടെ മറുപടി.
എന്നാല്‍ ഒരു സത്യം കൂടി കേസിലെ പ്രതിയും സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗവുമായ സി.ഒ.ടി.നസീർ ഉമ്മൻചാണ്ടിയോടു നേരിട്ടു പറഞ്ഞു- ' താൻ യഥാർഥത്തിൽ പ്രതിയല്ലെന്നും സംഭവസ്ഥലത്തുണ്ടായിരുന്നുവെന്നു മാത്രമേയുള്ളുവെന്നുമാണ് നസീർ ഉമ്മൻചാണ്ടിയോടു പറഞ്ഞത് .
കേസിലെ എൺപതാം പ്രതിയാണ് സി.ഒ.ടി.നസീർ. തലശേരി നഗരസഭാംഗമായിരുന്ന നസീർ ഇപ്പോൾ സിപിഎം അംഗമല്ല. സോളർ കേസുമായി ബന്ധപ്പെട്ട സമരത്തെ തുടർന്ന് 2013 ഒക്ടോബർ 27 നായിരുന്നു ഉമ്മൻചാണ്ടിയെ കണ്ണൂരിൽ കല്ലെറിഞ്ഞത്.
തലശേരി ഗവ. റസ്റ്റ് ഹൗസിൽ വച്ചാണു നസീർ ഉമ്മൻചാണ്ടിയെ സന്ദർശിച്ചത്. കേസ് മുന്നോട്ടു കൊണ്ടുപോകേണ്ടതില്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ നിലപാട് . അദ്ദേഹം പ്രതികളോട് ക്ഷമിച്ചുകഴിഞ്ഞു . കല്ലേറില്‍ ഉമ്മന്‍ചാണ്ടിയുടെ നെഞ്ചില്‍ പരിക്കേറ്റിരുന്നു.