ഡൽഹി: ജനുവരി 24 ആം തീയതി രാത്രിയിൽ പഞ്ചാബിബാഗ് മഹാരാജ അഗ്രസ്സെൻ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള രോഗിയുടെ ബന്ധുക്കൾ നഴ്സുമാരെയും ഡോക്ടർ മാരെയും അതിക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ചു അക്രമികളെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് യു.എൻ .എ. യുടെ നേതൃത്വത്തിൽ ആശുപത്രിയിലെ ഡോക്ടർ മാരും നഴ്സുമാരും പഞ്ചാബിബാഗ് പോലീസ് സ്റ്റേഷനിലേയ്ക്ക് പ്രതിഷേധ മാർച്ചു നടത്തി.
നഴ്‌സുമാർക്കും ഡോക്ടർമാർക്കും എതിരെയുള്ള ആക്രമണങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നിലവിലുള്ള നിയമം അനുസരിച്ചു അക്രമികൾക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് യു എൻ എ പ്രസിഡന്റ് റിൻസ് ജോസഫ് ആവശ്യപ്പെട്ടു. മാർച്ച് പോലീസ് സ്റ്റേഷന് മുൻപിൽ തടഞ്ഞു , തുടർന്ന് പോലീസ് സ്റ്റേഷൻ അധികാരിയെ ( SHO ) കണ്ട് സംഭവത്തെക്കുറിച്ചു വിശദമായ അന്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു എൻ എ പരാതി നൽകി.
എഫ് ഐ ആർ ന്റെ പകർപ്പ് നേതാക്കൾക്ക് പോലീസ് കൈമാറി , അക്രമികൾക്കെതിരെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് കൃത്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അക്രമികൾ പോലീസ് വലയത്തിൽ നിന്നും രക്ഷപെട്ടത്തിലുള്ള ശക്തമായ പ്രതിഷേധം അധികാരികളെ നേതാക്കൾ അറിയിച്ചു. എ ഐ ടി യു സി ദേശീയ സെക്രട്ടറി എസ് . വി. ഡാംലെ , യു എൻ എ സംസ്ഥാന വർക്കിംഗ് സെക്രട്ടറി ജൂണ വിൽസൺ , ട്രെഷർ സിജോ തോമസ് , സംസ്ഥാന കോർഡിനേറ്റർ ജോഷി മാത്യു , സംസ്ഥാന കമ്മറ്റി അംഗം എബിൻ , ദീപിക , മുഹമ്മദ് അഷബ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.