തിരുവനന്തപുരം: പരീക്ഷാഹാളിൽ വാച്ചും കുപ്പിവെള്ളവും നിരോധിക്കാൻ ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം. എം ബി ബി എസ് പരീക്ഷയ്ക്ക് കൂട്ട കോപ്പിയടി തെളിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. പരീക്ഷാ ഹാളിൽ ക്ലോക്ക് വെക്കാനും നിർദേശം നൽകി.
സംസ്ഥാനത്തെ അഞ്ചു മെഡിക്കൽ കോളജിൽ കോപ്പിയടി നടന്നെന്ന് ആരോഗ്യ സർവകലാശാല ഗവേണിങ് കൗൺസിൽ കണ്ടെത്തിയിരുന്നു. ആലപ്പുഴ, എറണാകുളം സർക്കാർ മെഡിക്കൽ കോളജുകളിലും തിരുവനന്തപുരം എസ്.യു.ടി., കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്. മെഡിക്കൽ കോളജിലുമാണ് കൂട്ട കോപ്പിയടി നടന്നെന്ന് പരാതി ഉയർന്നത്. ഒരു വിഭാഗം വിദ്യാർത്ഥികൾ തന്നെയാണ് പരാതി ഉന്നയിച്ചത്.
പരീക്ഷാ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രഥമ ദൃഷ്ട്യാ കോപ്പിയടി നടന്നെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ആരോഗ്യ സർവകലാശാല കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇനി പരീക്ഷാഹാളിൽ കുപ്പിവെള്ളവും വാച്ചും അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിൽ സമയമറിയാൻ ക്ലോക്ക് സ്ഥാപിക്കും. ബോൾ പോയിൻറ് പേന കൊണ്ട് മാത്രമേ പരീക്ഷ എഴുതാൻ ആവൂ. മാല, വള തുടങ്ങിയ ആഭരണങ്ങൾക്കും പരീക്ഷാഹാളിൽ നിയന്ത്രണമുണ്ടാകും.
ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന എം ബി ബി എസ് അവസാന വർഷ പാർട്ട് വൺ പരീക്ഷയിലായിരുന്നു കോപ്പിയടി നടന്നത്. ആരോഗ്യ സർവകലാശാല കർശന നിലപാടെടുത്തതോടെ കോപ്പിയടിച്ച ആറു വിദ്യാർത്ഥികളുടെ പേരുവിരങ്ങൾ കോളജുകൾ സർവകലാശാലയ്ക്ക് കൈമാറിയിരുന്നു.