ലക്നൗ∙ യുപിയിലെ ഉന്നാവിൽ ബലാത്സംഗം ചെയ്ത പ്രതികൾ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചപ്പോള്‍ പ്രാണനുംകൊണ്ടു ആളിക്കത്തിയ തീയുമായി സഹായം തേടി യുവതി ഓടിയത് ഒരു കിലോമീറ്ററോളം ദൂരം. ഗൗര ടൗണിൽനിന്നും ഉന്നാവ് റെയിൽവേ സ്റ്റേഷൻവരെയാണ് തീഗോളമായി യുവതി ഓടിയതത്രെ .
കത്തിക്കൊണ്ടിരുന്ന ശരീരവുമായി സഹായത്തിനായി കേണപേഷിച്ചിട്ടും യുവതിയെ നാട്ടുകാരാരും സഹായിക്കാതിരുന്നത് ദുർമന്ത്രവാദിനിയെന്നു തെറ്റിദ്ധരിച്ചാണെന്നു റിപ്പോർട്ടുകളുണ്ട്.
പ്രദേശത്തെ ഗ്യാസ് ഗോഡൗണിലെ ഗാർഡ് രവീന്ദ്ര പ്രകാശ് സിങ്ങിനോടു യുവതി സംഭവിച്ചതെന്തെന്ന് വിശദീകരിക്കാൻ ശ്രമിച്ചു. താൻ ദുർമന്ത്രവാദിനിയല്ലെന്നു ബോധ്യപ്പെടുത്തുന്നതിനും അവള്‍ ശ്രമിച്ചു.
ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ വ്യാഴാഴ്ച രാവിലെ കോടതിയിൽ പോകും വഴിയാണ് ഒരു സംഘം ആക്രമിച്ചത്. സംഘത്തിലെ ചിലർ ആദ്യം തലയിൽ അടിച്ചെന്നാണ് പെൺകുട്ടി പൊലീസിനു മൊഴി നൽകിയത്. തുടർന്ന് പെട്രോൾ ഒഴിച്ചു തീകൊളുത്തി. ഇതിനുശേഷം അക്രമികൾ ഓടിരക്ഷപ്പെടുകയായിരുന്നു.
കന്നുകാലികൾക്കുള്ള ഭക്ഷണം തയാറാക്കുന്നതിനിടെയാണ് റോഡിൽ നിന്ന് അലറിയുള്ള കരച്ചിൽ കേട്ടതെന്ന് രവീന്ദ്ര പ്രകാശ് സിങ് മാധ്യമങ്ങളോടു പറഞ്ഞു. യുവതി അടുത്തെത്തിയപ്പോൾ ദുർമന്ത്രവാദിനിയാണെന്നു കരുതി ഞാന്‍ ഭയം കൊണ്ടു വിറച്ചു.
രക്ഷിക്കാനും സഹായിക്കാനും അവർ അഭ്യർഥിച്ചുകൊണ്ടിരുന്നു. കയ്യിലുണ്ടായിരുന്ന പഴ്സിലും ഫോണിലും യുവതി മുറുക്കെപ്പിടിച്ചിരുന്നു. ചിലർ തന്നെ കൊല്ലാൻ ശ്രമിച്ചതായും പെൺകുട്ടി പറഞ്ഞു– രവീന്ദ്ര പ്രകാശ് സിങ് വ്യക്തമാക്കി.
തന്റെ പിതാവിന്റെ പേരും പെൺകുട്ടി ഇയാളോടു പറഞ്ഞിരുന്നു. അവളുടെ ശരീരത്തിൽ അഗ്നിജ്വാലകളുണ്ടായിരുന്നു. ഇതുകെടുത്തിയ ശേഷമാണ് അധികൃതരെ വിവരമറിയിച്ചതെന്ന് പ്രകാശ് സിങ് പറഞ്ഞു.
. യുവതിയെ അക്രമിച്ച അഞ്ചു പേരും പിടിയിലായതായി ഉന്നാവ് എസ്പി വിക്രാന്ത് വീർ അറിയിച്ചു. പീഡിപ്പിച്ചതായി പരാതി നൽകിയപ്പോള്‍ കേസിൽ ഒരാളെ മാത്രമാണു പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇയാള്‍ പിന്നീടു ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.