വാഷിംഗ്ടണ്‍: സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെ ടെലഫോണിൽ വിളിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോൾട്ടനാണ് പിന്തുണ അറിയിച്ചത്. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ അമേരിക്കയുടെ പൂർണപിന്തുണ ബോൾട്ടണ്‍ വാഗ്ദാനം ചെയ്തു.
ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നത് അവസാനിപ്പിക്കണമെന്ന പാക്കിസ്ഥാനോടുള്ള അമേരിക്കൻ നിലപാടിൽ മാറ്റമില്ല. ഇക്കാര്യം പലതവണ യുഎസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോൾട്ടണ്‍ വ്യക്തമാക്കി. നേരത്തെ, പാക്കിസ്ഥാനെതിരേ വൈറ്റ് ഹൗസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും രംഗത്തെത്തിയിരുന്നു. ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നത് അടിയന്തരമായി അവസാനിപ്പിക്കാൻ വൈറ്റ്ഹൗസ് പാക്കിസ്ഥാനോടു നിർദേശിച്ചു.
ജമ്മു കശ്മീരിലെ പുൽവാമയിൽ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. സൈന്യത്തിന് വാഹനവ്യൂഹത്തിലേക്ക് ചാവേർ ആക്രമണം നടത്തുകയായിരുന്നു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.