വാഷിങ്ടൻ: കോറോണ വൈറസ് ചൈനയിലെ വുഹാനിൽ നിന്നാണ് ഉദ്ഭവിച്ചതെന്ന് മറ്റു രാജ്യങ്ങളെ ബോധ്യപ്പെടുത്താന്‍ അവരുമായി ചേർന്നു പ്രവർത്തിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോ. എവിടെനിന്നാണ് വൈറസ് വ്യാപനം ഉണ്ടായതെന്ന് വിശദീകരിക്കാൻ ബെയ്ജിങ്ങിനു മേൽ സമ്മർദം ചെലുത്തുകയാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ഒരു ടിവി പരിപാടിക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2019 ഡിസംബർ മുതൽ വൈറസിനെ കുറിച്ച് ചൈനീസ്‍ സർക്കാരിന് അറിവുണ്ടായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘യുഎസിൽ ഉണ്ടായ മരണങ്ങൾക്കും യുഎസിനു മേൽ വരുത്തിവച്ച വൻ സാമ്പത്തിക ചെലവുകൾക്കും ഉത്തരവാദികളായ ആളുകൾ അതിനു സമാധാനം പറയേണ്ടതുണ്ട്’– അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക സ്ഥിതി തകിടം മറിഞ്ഞിരിക്കുകയാണെന്നും പോംപെയോ ചൂണ്ടിക്കാട്ടി.
ചൈനയിലെ വുഹാനിൽ നിന്നാണ് ഈ വൈറസ് ഉദ്ഭവിച്ചതെന്നും 2019 ഡിസംബർ മുതൽ ഇതു സംബന്ധിച്ച് അവർക്ക് അറിവുണ്ടായിരുന്നെന്നുമുള്ള വസ്തുത മറ്റു രാജ്യങ്ങൾക്കു മനസ്സിലായി എന്നത് ഉറപ്പാക്കാൻ അവരുമായി സംവദിച്ചു കൊണ്ടിരിക്കുകയാണ്. ഒരു രാജ്യത്തിന്റെ ഏറ്റവും പ്രധാന ചുമതല നിർവഹിക്കുന്നതിലും ലോകാരോഗ്യ സംഘടനയുടെ രാജ്യാന്തര ആരോഗ്യ ചട്ടങ്ങളും മറ്റും പാലിക്കുന്നതിലും അവർ പരാജയപ്പെട്ടു. ഇത് ഇനി സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല.
ചൈനയിൽ നിന്നോ മറ്റേതൊരു സ്ഥലത്തു നിന്നോ ഉയർന്നു വരാവുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങളുടെ വ്യാപ്തി കുറയ്ക്കുന്നതിനായി ഞങ്ങൾ ചില കാര്യങ്ങൾ ക്രമീകരിക്കാൻ ശ്രമിക്കുന്നുണ്ട്. മഹാമാരിയിൽ നിന്നു ലോകത്തെ രക്ഷിക്കുന്നതിൽ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടു. നയതന്ത്രപരമായി ലോകരാജ്യങ്ങളെ അവരുടെ വിപണികൾ തിരികെ കൊണ്ടുവരാനും മറ്റുമായി യുഎസ് സഹായിക്കുന്നുണ്ട്. ശരിയായ സമയം എത്തുമ്പോൾ രാജ്യാന്തര യാത്രകൾ പുനഃരാരംഭിക്കാനും അതുവഴി ആഗോള വിപണി സുലഭമാക്കാനും സാധിക്കുമെന്നും പോംപെയോ പറഞ്ഞു.