കൊട്ടാരക്കര: ഉത്രയെ കൊലപ്പെടുത്താൻ പാമ്പിനെ എത്തിച്ചതുൾപ്പെടെ 4 വാഹനങ്ങൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. കേസിലെ പ്രതി ഭർത്താവ് സൂരജ്, പാമ്പിനെ കൈമാറിയ ചാവർകോട് സുരേഷ് എന്നിവർ പാമ്പുമായി സഞ്ചരിച്ച വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. സൂരജിന്റെ കാർ, ബൈക്ക്, സുരേഷിന്റെ അംബാസഡർ കാർ, സ്കൂട്ടർ എന്നിവയാണ് പിടിച്ചെടുത്തത്. സൂരജിന്റെ പിതാവിന് ഉത്രയുടെ വീട്ടുകാർ വാങ്ങി നൽകിയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു.
ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്താനായി ആദ്യം അണലിയെയാണ് പാമ്പ് പിടിത്തക്കാരൻ ചാവർകോട് സുരേഷിൽ നിന്നും വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വന്തം കാറിൽ മൂന്ന് സുഹൃത്തുക്കൾക്കൊപ്പമാണ് സുരേഷ്, അണലിയെ അടൂർ പറക്കോട്ടെ സുരജിന്റെ വീട്ടിലെത്തിച്ച് കൈമാറിയത്.
10000 രൂപയ്ക്ക് അണലിയെ കൈമാറിയതിന് സുരേഷിന്റെ മൂന്ന് സുഹൃത്തുക്കളും സാക്ഷികളാണ്. അണലിയെ ഉപയോഗിച്ച് കൊലപ്പെടുത്താനുള്ള ദൗത്യം പരാജയപ്പെട്ടതോടെ സൂരജ് മൂർഖനെ വാങ്ങി.
സ്കൂട്ടറിൽ ഏനാത്ത് പാലത്തിന് സമീപം എത്തിയാണ് സുരേഷ് മൂർഖനെ കൈമാറിയത്. പ്ലാസ്റ്റിക് ടിന്നിൽ അടച്ച മൂർഖനെ ബാഗിലാക്കിയാണ് ബൈക്കിലെത്തിയ സൂരജ് കൊണ്ടുപോയത്. അവിടെ നിന്നു കാറിലാണ് മൂർഖനെ ഉത്രയുടെ വീട്ടിലെത്തിയത്.
പിടിച്ചെടുത്ത സൂരജിന്റെ മൂന്ന് വാഹനങ്ങളും ഉത്രയുടെ വീട്ടുകാരുടേതാണെന്ന് പൊലീസ് പറയുന്നു. വിവാഹ സമ്മാനമായി നൽകിയതാണ് കാർ. ഉത്രയുടെ സ്വർണം വിറ്റ് വാങ്ങിയതാണ് ബൈക്ക്. കേസിൽ തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുന്നു. സൂരജിന്റെ 2 സുഹൃത്തുക്കളെ ഇന്നലെ ക്രൈം ബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്തു.