തിരുവനന്തപുരം: മഴക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും സഹകരണവും അറിയിച്ചു.
രണ്ട് ദിവസമായി തുടരുന്ന മഴയിൽ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകൾ കരകവിഞ്ഞൊഴുകുന്നു. കടൽ പ്രക്ഷുബ്ദമാണ്. ഡാമുകൾ തുറന്നു. ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യാത്രകൾ ഒഴിവാക്കണം.
ഈ മഴ ദിനങ്ങളിൽ ജീവഹാനിയും കൂടുതൽ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കാം. എല്ലാ കോൺഗ്രസ്, യു.ഡി.എഫ് പ്രവർത്തകരും, രാഷ്ട്രീയ, സന്നദ്ധ, യുവജന സംഘടനകളും മഴക്കെടുതിയിൽ വലയുന്നവരെ സഹായിക്കാൻ മുന്നോട്ട് വരണം. സർക്കാർ സംവിധാനങ്ങൾ അങ്ങേയറ്റം കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന് ഉറപ്പു വരുത്തുകയും വേണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.