കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മുണ്ടക്കയം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ വി ഷിബുകുമാർ പണ്ടേ കൈക്കൂലിക്കാരൻ. കഴക്കൂട്ടത്ത് സിഐ ആയിരിക്കെ കൈക്കൂലി വാങ്ങിയതിന് ജയിലിൽ കിടന്ന ഇയാളെ ക്രമസമാധാനത്തിൻ്റെ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്ന നിർദേശം ഉണ്ടായിരുന്നെങ്കിലും ഉന്നത സ്വാധീനത്താൽ ഇയാൾ വീണ്ടും സർവീസിൽ കയറി സ്റ്റേഷൻ്റെ ചുമതലയിൽ എത്തുകയായിരുന്നു.
കഴിഞ്ഞ ഒന്നര വർഷത്തിലേറെയായി നിരവധി പരാതികളാണ് ഷിബുകുമാറിനെതിരെ ഉണ്ടായത്. എല്ലാം തന്നെ കൈക്കൂലി വാങ്ങി എന്നതായിരുന്നു. അന്നെല്ലാം തെളിവുകളില്ലാതെ വന്നതോടെ ഇയാൾ രക്ഷപ്പെട്ടു.
ചെറിയ പെറ്റിക്കേസിൽ പെടുന്നവനോട് 100 രൂപാ മുതൽ കേസുകളുടെ വലുപ്പമനുസരിച്ച് ലക്ഷങ്ങൾ വരെ കൈക്കൂലിയായി ഇയാൾ വാങ്ങിയിരുന്നു. ഇത്തരത്തിലുള്ള നിരവധി പരാതികളുടെ പശ്ചാത്തലത്തിൽ വിജിലൻസിൻ്റെ നോട്ടപ്പുള്ളിയുമായിരുന്നു സി ഐ ഷിബുകുമാർ.
മുണ്ടക്കയം പോലിസ് സ്റ്റേഷനിലെ കാൻ്റീൻ ഇയാൾ സി ഐ ആയി വന്നതിനു ശേഷമാണ് തുടങ്ങിയത്. കാൻ്റീൻ ആവശ്യത്തിന് അപ്പുറം കേസൊതുക്കൽ കേന്ദ്രമായിരുന്നു അത്. കാൻ്റീൻ നടത്തിപ്പുകാരനും അവിടുത്തെ ജോലിക്കാരുമൊക്കെയായിരുന്നു സി ഐക്ക് കൈക്കൂലിക്കായി ഇടനില നിന്നത്.
ഇതിൻ്റെ ഒരു വിഹിതം ഈ ഇടനിലക്കാർക്കും, സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർക്കും ലഭിച്ചിരുന്നു. മൂന്നു മാസം മുമ്പ് നഗരത്തിൽ നിന്നും പിടിച്ച ഒരു ചിട്ടുകളി സംഘത്തെ രക്ഷപ്പെടുത്തിയത് 2 ലക്ഷം രൂപ വാങ്ങിയാണ്.
ഇതിനു പുറമെ മുണ്ടക്കയം പോലീസ് സ്റ്റേഷനു സമീപത്തെ ചീട്ടുകളി നടത്തിപ്പുകേന്ദ്രത്തിൻ്റെ പങ്കാളികൂടിയായിരുന്നു സി ഐ. ഇവിടെ പോലീസ് കാവലിലായിരുന്നു വൻ തുക വച്ചുള്ള ചീട്ടുകളി നടന്നിരുന്നത്. എന്തായാലും സംസ്ഥാന പോലിസിന് തന്നെ നാണക്കേടായ ഒരു ഉദ്യോഗസ്ഥനാണ് ഇപ്പോൾ വിജിലൻസിൻ്റെ പിടിയിലായത്.