കോട്ടയം: 2014 ഒക്ടോബറിൽ കഴക്കൂട്ടം സി ഐ ആയിരിക്കെ ഒരു കൊലപാതക ശ്രമകേസ് അട്ടിമറിക്കാൻ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ദിവസങ്ങൾ ജയിലിൽ കഴിഞ്ഞയാളാണ് ഇന്നലെ വിജിലൻസ് പിടിയിലായ മുണ്ടക്കയം സിഐ ഷിബുകുമാർ.
കഴക്കൂട്ടത്തായിരിയിക്കെ ഇയാൾ അന്വേഷിച്ച കൊലപാതകം, കൊലപാതക ശ്രമം, മാനഭംഗ കേസുകൾ എല്ലാം കൈക്കൂലി വാങ്ങി അട്ടിമറിച്ച പാരമ്പര്യവും ഇയാൾക്കുണ്ട്. അന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്ത വിജിലൻസ് ഷിബുകുമാർ അന്വേഷിച്ച എല്ലാ കേസും വീണ്ടും അന്വേഷിക്കണമെന്നും ഇയാളെ ഒരിക്കലും ക്രമസമാധാനത്തിൻ്റെ ചുമതല നൽകരുതെന്നും പറഞ്ഞിരുന്നു.
എന്നാൽ കുറച്ചു നാളെത്തെ സസ്പെൻഷന് ശേഷം ഇയാൾ വീണ്ടും സർവീസിലെത്തി. വീണ്ടും ക്രമസമാധാനത്തിൻ്റെ ചുമതലയും ഇയാൾക്ക് ലഭിച്ചു. ഉന്നത രാഷ്ട്രീയ പിൻബലത്തിലാണ് ഇയാൾ വീണ്ടും ക്രമസമാധാന ചുമതലയിൽ വന്നത്.
മുണ്ടക്കയം സ്റ്റേഷനിൽ വന്നപ്പോഴും ഷിബു കുമാറിൻ്റെ സ്വഭാവത്തിന് മാറ്റമുണ്ടായില്ലെന്ന് മാത്രമല്ല ഈ മലയോര പോലീസ് സ്റ്റേഷൻ കൂടുതൽ തട്ടിപ്പിൻ്റെ കേന്ദ്രവുമാക്കി. ലഹരി മാഫിയക്ക് സൗകര്യം ചെയ്തു കൊടുത്തും ഗുണ്ടകൾക്ക് പിന്തുണ നൽകിയും ലക്ഷങ്ങളാണ് ഷിബു മുണ്ടക്കയത്തും അനധികൃതമായി സമ്പാദിച്ചത്.
ആറു മാസത്തിന് മുമ്പ് ഒരു പീഡനക്കേസിലെ പ്രതിയെ ഇയാൾ പണം വാങ്ങി വഴിവിട്ട് സഹായിച്ചിരുന്നു. ഇതു വലിയ വിവാദങ്ങൾക്ക് വഴിവച്ചങ്കിലും ചില രാഷ്ട്രീയ നേതാക്കൾ ഇടപെട്ട് സി ഐയുടെ സംരക്ഷകരായി. ചീട്ടുകളി സംഘത്തിനെ കൈമെയ് മറന്നു സംരക്ഷിക്കാനും സിഐ രംഗത്തുണ്ടായിരുന്നു.
കോട്ടയം ജില്ലയുടെ അതിർത്തി പോലിസ് സ്റ്റേഷനായ മുണ്ടക്കയത്തു ജോലി കിട്ടാൻ പോലിസുകാർക്ക് വലിയ താൽപര്യമാണ്. പലപ്പോഴും കൈക്കൂലി വാങ്ങാൻ നല്ല സാഹചര്യമുണ്ട് എന്നതാണ് ഇവരെ മുണ്ടക്കയം സ്റ്റേഷനിലേക്ക് ആകർഷിക്കുന്നത്.
കഴിഞ്ഞയിടെ മുണ്ടക്കയത്ത് നിന്നും ഒരു എസ് ഐയെ സ്ഥലം മാറ്റിയെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ അയാൾ തിരിച്ച് ഇതേ സ്റ്റേഷനിൽ എത്തി. ഭരണകക്ഷിയിലെ ഒരു ഉന്നതനാണ് ഇയാളെ തിരിച്ച് മുണ്ടക്കയത്ത് എത്തിച്ചത്. വഴിവിട്ട ഇടപാടുകൾക്ക് പേരുകേട്ട എസ് ഐ ആണ് ഇയാളും.
സ്റ്റേഷനിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും സിഐയുടെ ഈ തട്ടിപ്പുകളെ പിന്തുണയ്ക്കുന്നവരാണ്. കൊലപാതക ശ്രമക്കേസുകൾ ചാർജ് ചെയ്ത് പ്രതിയാക്കുന്നവരെ കുടുക്കുന്നതിൽ മിടുക്കനാണ് ഈ സിഐ.
ഈ പ്രതികളെ പിന്നീട് ഇടനിലക്കാർ വഴി സമിപക്കും. കേസൊതുക്കാനും ജാമ്യം ലഭിക്കാൻ അനുകൂല റിപ്പോർട്ട് നൽകാനും സഹായം വാഗ്ദാനം ചെയ്യും. ഇതിനായി ലക്ഷങ്ങൾ വാങ്ങുക. ഇതായിരുന്നു ഷിബുവിൻ്റെ തന്ത്രങ്ങൾ. പണം വാങ്ങി കള്ളക്കേസ് എടുക്കുന്നതിലും വിദഗ്ധൻ ആയിരുന്നു ഈ സിഐ.