തിരുവനന്തപുരം: അനില്‍ അക്കര എംഎല്‍എയ്ക്ക് കത്തെഴുതിയ 'നീതു ജോണ്‍സണ്‍' എന്ന പെണ്‍കുട്ടിയാണ് ചര്‍ച്ചാവിഷയം. അടച്ചുറപ്പുള്ള വീടെന്നത് തങ്ങളുടെ സ്വപ്‌നമാണെന്നും അത് തകര്‍ക്കരുതെന്നുമായിരുന്നു ആ അജ്ഞാത പെണ്‍കുട്ടി എംഎല്‍എയ്ക്ക് കത്തെഴുതിയത്.
തുടര്‍ന്ന് നീതു ജോണ്‍സണെ കാണാനും സഹായം വാഗ്ദാനം ചെയ്തും അനില്‍ അക്കര എംഎല്‍എയും രമ്യാ ഹരിദാസ് എംപിയും ഇന്ന് രാവിലെ രണ്ടു മണിക്കൂറോളം കാത്തിരുന്നെങ്കിലും ആ പെണ്‍കുട്ടി മാത്രം എത്തിയില്ല. 'നീതു ജോണ്‍സണ്‍' എന്ന അജ്ഞാത കഥാപാത്രം എല്‍ഡിഎഫിന്റെ സാങ്കല്‍പിക സൃഷ്ടിയാണെന്ന് ആരോപിച്ച് യുഡിഎഫ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിട്ടുമുണ്ട്.
ഈ സാഹചര്യത്തില്‍ നീതു ജോണ്‍സണ് സിവില്‍ സര്‍വീസ് പരിശീലനം നടത്താന്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍.
ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചത്...
ഇന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളെ തുടർന്നാണ് നീതു ജോൺസൺ എന്ന കുട്ടിയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപെട്ടത്. വടക്കാഞ്ചേരി MLA അനിൽ അക്കരയും സോഷ്യൽ മീഡിയയിലൂടെ അറിയിപ്പ് നൽകി അവരെ കാത്തിരിക്കുന്നതായി അറിയാൻ സാധിച്ചു.
പുറമ്പോക്ക് ഭൂമിയിലെ ചോർന്നൊലിക്കുന്ന കൂരയിൽ ജീവിക്കുന്ന ആ കുട്ടിക്ക് വസ്തു വാങ്ങി നൽകാനും വീട് വച്ചുനൽകാനുമൊക്കെ തയ്യാറായി അനിൽ അക്കരയും രമ്യാ ഹരിദാസുമൊക്കെ മുന്നോട്ടു വന്നതിൽ ഏറെ സന്തോഷമുണ്ട്.
നീതു ജോൺസൻ്റെ പോസ്റ്റിൽ നിന്നും സിവിൽ സർവ്വീസ് സ്വപ്നം കാണുന്നയാളാണ് ആ കുട്ടിയെന്ന് അറിയാൻ കഴിഞ്ഞു. അതുകൊണ്ട് തന്നെ നീതു ജോൺസന് നമ്മുടെ രാജ്യത്തെ ഏത് സ്ഥാപനത്തിൽ വേണമെങ്കിലും സിവിൽ സർവ്വീസ് കോച്ചിങ് നടത്താനുള്ള എല്ലാ സൗകര്യങ്ങളും സാമ്പത്തിക സഹായവും ചെയ്തു നൽകാൻ തയ്യാറാണെന്ന് ഞാനും അറിയിക്കുകയാണ്.