തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള മന്ത്രിസഭ തീരുമാനത്തിനെതിരെ പ്രതികരണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വാളയാർ കേസ്സിൽ ജുഡീഷ്യൽ അന്വേഷണം കൊണ്ട് യാതൊരു പ്രയോജനവുമില്ല.
ഖജനാവിൽ നിന്ന് കുറെ കാശ് ചെലവായിക്കിട്ടും എന്നതല്ലാതെ ഒരു കുറ്റവാളിയും ഇതിന്‍റെ പേരിൽ ശിക്ഷിക്കപ്പെടാൻ പോകുന്നില്ല. ഇന്നുവരെ ഒരു ജുഡീഷ്യൽ അന്വേഷണത്തിലും നടപടി ഉണ്ടായിട്ടുമില്ല. പെൺകുട്ടികളുടെ കുടുംബം നീതിക്കുവേണ്ടി ഹൈക്കോടതിയെ സമീപിച്ചതിലുള്ള അപകടം മനസ്സിലാക്കിയാണ് ഈ നീക്കം.
സി. പി. എമ്മുകാരായ പ്രതികളേയും കേസ്സ് അട്ടിമറിച്ച സി. പി. എം പോലീസുകാരെയും രക്ഷിക്കാനുള്ള ഗൂഡോദ്ദേശമാണ് സർക്കാരിന്. പ്രോസിക്യൂട്ടറുടെ പേരിൽ നടപടി എടുത്തപോലെ എന്തുകൊണ്ട് പൊലീസിനെതിരെ സർക്കാർ നടപടി എടുക്കുന്നില്ല?വാളയാറിൽ കുറ്റവാളികളോടൊപ്പമാണ് സർക്കാർ.
ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ജുഡിഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനമായത്. വിജിലന്‍സ് ട്രൈബ്യൂണല്‍ മുന്‍ ജഡ്ജി എസ്.ഹനീഫയ്ക്കാണ് അന്വേഷണ ചുമതല.