New Update
കൊച്ചി: കഴിഞ്ഞ ദിവസമാണ് അമ്മയുടെ ചികിത്സയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ കണ്ണീരുമായി വന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലായത്. മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥയിലായ അമ്മയുടെ കരള്‍ മാറ്റിവെക്കാന്‍ 18 ലക്ഷം രൂപ വേണ്ടി വന്ന സാഹചര്യത്തിലാണ് വര്‍ഷ കണ്ണീരുമായി എത്തിയത്.
തുടര്‍ന്ന് 50 ലക്ഷത്തോളം രൂപ സുമനസ്സുകളില്‍ നിന്നും ഈ യുവതിയ്ക്ക് ലഭിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം ഈ പണത്തെ ചൊല്ലി തനിക്ക് ഭീഷണി ഉണ്ടെന്ന വെളിപ്പെടുത്തലുമായി വര്‍ഷ വീണ്ടും രംഗത്തെത്തിയിരുന്നു.
മാതാവിന്റെ ചികിത്സയ്ക്ക് ബാങ്കിലെത്തിയ പണം കൈകാര്യം ചെയ്യാൻ അനുവദിക്കാത്തതിനു ഭീഷണി നേരിടുന്നതായി വർഷ പൊലീസിൽ പരാതി നൽകി. എറണാകുളം ഡിസിപി ജി. പൂങ്കുഴലി ഐപിഎസിനു ലഭിച്ച പരാതിയെ തുടർന്നു പൊലീസ് ഇവർ താമസിക്കുന്ന സ്ഥലത്തെത്തി യുവതിയുടെ മൊഴിയെടുത്തു.
എറണാകുളം ചേരാനല്ലൂർ പൊലീസ് സ്റ്റേഷന്റെ താൽക്കാലിക ചുമതലയുള്ള പാലാരിവട്ടം എസ്ഐ സജിയും സംഘവുമാണ് സ്ഥലത്തെത്തി മൊഴി രേഖപ്പെടുത്തിയത്. കോവിഡ് രോഗിയുമായി ഇടപഴകിയതിനെ തുടർന്നു സ്ഥലം എസ്ഐ രൂപേഷ് ക്വാറന്റീനിലായ സാഹചര്യത്തിലാണ് ഇത്.
പരാതി ലഭിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം എസ്ഐ ഇവിടെ എത്തി യുവതിയുമായി സംസാരിച്ചിരുന്നു. തുടർന്നാണ് ഇന്ന് എത്തി വിവരങ്ങൾ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരിക്കുന്നത്.