കൊച്ചി: ഉദയംപേരൂർ വിദ്യ കൊലക്കേസിൽ പൊലീസ് ശാസ്ത്രീയ തെളിവുകൾക്ക് പിന്നാലെ. സംഭവം നടന്ന് മാസങ്ങൾ പിന്നിട്ട സാഹചര്യത്തിലാണിത്. വിദ്യയെ കൊലപ്പെടുത്തിയശേഷം മൃതദേഹം തമിഴ്‌നാട്ടിൽ ഉപേക്ഷിക്കാൻ ഉപദേശം നൽകിയ പ്രേംകുമാറിന്റെ സുഹൃത്ത് ഒളിവിലെന്ന് സൂചന. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രേംകുമാറിന്റെ അടുത്ത സുഹൃത്താണെന്നാണ് വിവരം.
കൊല്ലാൻ ഉപയോഗിച്ച കയർ, മൃതദേഹം കടത്തിയ കാറ്, ഫോൺ കാൾ വിശദാംശങ്ങൾ എന്നിവയാണ് പ്രധാനമായും അന്വേഷണ സംഘം കണ്ണിചേർക്കുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ ഇതിനോടകം കണ്ടെത്തി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇത് അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷ. മറിച്ചു വിറ്റ കാർ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, വിദ്യയെ കൊല്ലാൻ ഉപയോഗിച്ച കയർ, പേയാടുള്ള വില്ലയിൽ ഒളിപ്പിച്ചതായാണ് പ്രേംകുമാറിന്റെ മൊഴി. ഇത് കണ്ടെത്തുകയാണ് ആദ്യ ശ്രമം. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇന്ന് തന്നെ തിരുവനന്തപുരത്തെ പേയാടുള്ള വില്ലയിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കയറിൽ വിദ്യയുടെ കഴുത്തിലെ തൊലിയുടെ അംശങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെയെങ്കിൽ ഇത് പരിശോധനയ്ക്ക് അയക്കും. കയറിൽ തൊലിയുടെ അംശങ്ങൾ കണ്ടെത്താൻ കഴിഞ്ഞാൽ അന്വേഷണം കൂടുതൽ എളുപ്പമാകും.നിലവിൽ, വിദ്യയുടെ കഴുത്തിലെ എല്ലുകൾക്കു പൊട്ടലില്ലെന്നും മരണകാരണം വ്യക്തമാകണമെങ്കിൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വേണമെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.