കോഴിക്കോട്:  ബാലതാരമായി തിളങ്ങിയ വിഘ്നേശ് തലക്ക് ഗുരുതര പരിക്കേറ്റ് വിശ്രമ ജീവിതത്തിലാണിപ്പോള്‍. വിഘ്നേശിന്‍റെ പ്രിയതാരം താനാണെന്നറിഞ്ഞ നടന്‍ ജയസൂര്യ ഈ യുവാവിനെ കാണാനെത്തി. കോഴിക്കോട് വെസ്റ്റ്ഹില്ലിലെ വീട്ടില്‍ കേക്ക് മുറിച്ചാണ് ജയസൂര്യയുടെ വരവ് വിഘ്നേശും കുടുംബവും ആഘോഷിച്ചത്.

publive-image

എം ടി വാസുദേവന്‍ നായരുടെ ഒരു ചെറുപുഞ്ചിരിയിലെ വികൃതിപ്പയ്യനായ കണ്ണന്‍, ഹരികുമാര്‍ സംവിധാനം ചെയ്ത പുലര്‍വെട്ടത്തിലെ ബാലു തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങളുണ്ട് വിഘ്നേശിന്‍റേതായി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കാലം വരെ സിനിമയിലും സീരിയലിലുമെല്ലാം സജീവമായിരുന്നു. 2016 ഡിസംബറില്‍ നടന്ന വാഹനാപകടത്തെ തുടര്‍ന്ന് തലക്ക് ക്ഷതമേറ്റ് മാസങ്ങളോളം ഓര്‍മ്മയില്ലാത്ത അവസ്ഥയിലായി വിഘ്നേശ്.

ഓര്‍മ്മകള്‍ വീണ്ടെടുത്ത് ജീവിതം തിരികെ പിടിക്കുകയാണ് ഈ യുവാവ്. തന്‍റെ സിനിമകളെല്ലാം ആദ്യഷോ കാണുന്ന ആരാധകനെ കാണാനാണ് ജയസൂര്യ എത്തിയത്. കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കാൻ. അപകടത്തിന് ശേഷം വിഘ്നേശിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും നൃത്ത പരിശീലനം വീണ്ടും തുടങ്ങാനുള്ള ജയസൂര്യയുടെ നിര്‍ദേശം മാനിച്ച് അതിനുള്ള ശ്രമത്തിലാണ് ഈ യുവാവ്. സിനിമയിലേക്ക് തിരിച്ചെത്താമെന്ന ആത്മവിശ്വാസത്തിലും.