ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ അപ്രതീക്ഷിതമായി ഇന്ത്യൻ ടീമിലെത്തിയ താരമായിരുന്നു ഓൾ റൗണ്ടർ വിജയ് ശങ്കർ. പരിചയസമ്പന്നനായി അമ്പാട്ടി റായിഡുവിനെ തഴഞ്ഞാണ് ശങ്കറിനെ ടീമിലെടുത്തതെങ്കിലും നിർണായകമായ നാലാം നമ്പറിൽ താരം പരാജയമായിരുന്നു.
ലോകകപ്പിനു ശേഷം പരിക്ക് വില്ലനായി എത്തിയതോടെ താരത്തിന് ദേശീയ ടീമില്‍ സ്ഥാനവും നഷ്ടമായി. ഇപ്പോള്‍ പരിക്കില്‍ നിന്നും മോചിതനായ വിജയ് ദേശീയ ടീമിലെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. പരിക്ക് ഭേദമായി ടീമിന്റെ നമ്പര്‍ വണ്‍ ഓള്‍റൗണ്ടറായ ഹാര്‍ദിക് പാണ്ഡ്യ മടങ്ങിയെത്തിയത് വിജയിയുടെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
ഇപ്പോൾ തന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട വാർത്തകളിൽ മനസ് തുറന്ന് രംഗത്ത് വന്നിരിക്കുകയാണ് വിജയ്. ഹാര്‍ദിക്കിനെക്കുറിച്ച് മാത്രമല്ല മറ്റൊരു താരത്തെയും കുറിച്ച് ചിന്തിച്ച് ആശങ്കപ്പെടുന്നില്ല. മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തി സ്വന്തം മികവ് പുറത്തെടുക്കുന്നതിനെക്കുറിച്ച് മാത്രമേ ഇപ്പോള്‍ ആലോചിക്കുന്നുള്ളൂ. വിജയ് പറയുന്നു.
ഹാര്‍ദിക്കിനാണ് ടീമിൽ പ്രഥമ പരിഗണനയെന്നതിക്കുറിച്ച് താന്‍ ചിന്തിച്ചാല്‍ അതു സ്വന്തം കളിയെ ബാധിക്കും. ഇപ്പോൾ താൻ തനിക്കു മുന്നിലുള്ള മല്‍സരങ്ങളെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. അതില്‍ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കണം. എങ്കില്‍ മാത്രമേ സെലക്ടര്‍മാര്‍ വീണ്ടും തന്നെ ശ്രദ്ധിക്കുകയുള്ളൂ. വിജയ് പറയുന്നു. ദേശീയ ടീമില്‍ വെറുമൊരു പകരക്കാരനായി മാത്രം ഇടയ്ക്കു വന്നു പോവുന്ന താരമായി തുടരുകയല്ല മറിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം നടത്തി ദീര്‍ഘകാലം ദേശീയ ടീമിനു വേണ്ടി കളിക്കുകയാണ് ലക്ഷ്യം.
മൂന്ന്, നാല് പൊസിഷനുകളില്‍ ബാറ്റ് ചെയ്യാനാണ് കൂടുതല്‍ താല്‍പര്യം. ഏതു പൊസിഷന്‍ നല്‍കിയാലും അതിന് അനുസരിച്ച് പെര്‍ഫോം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. വിജയ് കൂട്ടിച്ചേര്‍ത്തു.