എരുമേലി: കനകപ്പലം കൊലപാതകത്തിൽ പ്രതി പിടിയിൽ. കനകപ്പലം മൂന്ന് സെന്റ് കോളനിയിൽ വളവനാട്ട് വിജയകുമാർ (വിജു, 41) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നോടെയാണ് സംഭവം. വീടിന്റെ സിറ്റൗട്ടിൽ വെച്ചാണ് വിജു കുത്തേറ്റ് കൊല്ലപ്പെട്ടത്. അച്ഛൻ മരണപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ രാത്രിയിൽ വിളക്ക് കൊളുത്തി പ്രാർഥന നടത്തിയ ശേഷം വീട്ടിൽ ഉറങ്ങാൻ കിടന്ന വിജു അയൽവാസിയുടെ കുത്തേറ്റാണ് കൊല്ലപ്പെട്ടത്.
തൊട്ടടുത്ത വീട്ടിലെ യുവതിയെ പ്രണയത്തിലൂടെ വിവാഹം ചെയ്ത് താമസമാക്കിയ മണിമല സ്വദേശിയായ ബസ് ഡ്രൈവർ അനൂപ് ആർ. നായർ (35) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭർത്താവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പോലീസ് ഇടപെട്ട് ഭാര്യയെ സ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
സംഭവത്തിന് ശേഷം രക്തം പുരണ്ട കത്തിയുമായി ഓടി രക്ഷപെട്ട അനൂപിന്റെ പിന്നാലെ നാട്ടുകാർ ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നാട്ടുകാർ തിരികെ വന്നാണ് വിജുവിനെ എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാല് മുറിവുകളാണ് വിജുവിന്റെ ശരീരത്തുള്ളതെന്ന് പോലീസ് പറഞ്ഞു.
വിജുവിന്റെ ഭാര്യയുമായി അനൂപ് അടുപ്പത്തിലായിരുന്നതാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്ന് പോലീസ് പറയുന്നു. നാല് വർഷം മുന്പാണ് വിജുവിന്റെ പിതാവ് ഗോപാലൻ മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു ചരമ വാർഷിക ദിനം. രാത്രിയിൽ ഇതിന്റെ ഭാഗമായി പ്രാർഥന നടത്തിയ ശേഷം വീടിനുള്ളിൽ ഉറക്കത്തിലായിരുന്ന വിജുവിനെ അനൂപ് വിളിച്ചുണർത്തി കതക് തുറപ്പിച്ച ശേഷമാണ് സിറ്റൗട്ടിൽ വച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
കൈവശം കത്തിക്കൊപ്പം വടിക്കന്പും അനൂപ് കരുതിയിരുന്നു. ആദ്യം വടി ഉപയോഗിച്ച് വിജുവിനെ അടിച്ചു. ഇത് തടഞ്ഞതോടെ മൽപ്പിടുത്തമായി. ഇതിനിടെയാണ് കത്തി ഉപയോഗിച്ച് കുത്തിയത്. വിജുവിന്റെ നിലവിളി കേട്ട് അയൽവാസികൾ എത്തുന്പോൾ രക്തം പുരണ്ട കത്തിയുമായി അനൂപ് ഓടിപ്പോവുകയായിരുന്നു.
മണിമലയിൽ വച്ച് പ്രതിയെ പോലീസ് കണ്ടെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് ഇന്നലെ അർധരാത്രിയോടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട വിജുവിന്റെ ഭാര്യ നിഷ. വിശാൽ, വിശാഖ് എന്നിവരാണ് മക്കൾ.
പോലീസ് നടത്തിയ തെരച്ചിലിൽ പുലർച്ചെ തന്നെ ഇയാളെ മണിമല ബസ് സ്റ്റാൻഡിൽ കണ്ടെത്തി. എന്നാൽ, പോലീസിനെ ദൂരെ നിന്നും കണ്ടയുടനെ പ്രതി ഓടി രക്ഷപ്പെട്ടു. പല സ്ഥലത്തേക്കും വഴികൾ തിരിയുന്ന ഭാഗത്തുവെച്ചാണ് പ്രതി ഓടിപ്പോയത്. എന്നാൽ, ഏത് വഴിക്കാണ് ഓടിപ്പോയതെന്ന് കാണാൻ കഴിയാഞ്ഞതിനാൽ പിടികൂടാനായില്ല.
കൊലപാതകം നടത്തിയ ശേഷം നാട്ടുകാരെ വെട്ടിച്ചോടിയ അനൂപ് ആരുടെയോ സഹായത്തിൽ ഒന്നര മണിക്കൂറിനുള്ളിൽ മണിമലയിൽ എത്തിയെന്ന് അനൂപിന്റെ ഫോണ് ലൊക്കേഷൻ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ പോലീസിന് വിവരം ലഭിച്ചിരുന്നു. എരുമേലി, മണിമല സർക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പോലീസ് സംഘം അനൂപിന്റെ വീട് പരിശോധിച്ചെങ്കിലും രോഗിയായ അച്ഛനും അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്.
അനൂപ് വീട്ടിലെത്തിയിട്ടില്ലെന്ന് മനസിലായ പോലീസ് അമ്മയുടെ ഫോണിൽ അനൂപിനെ വിളിച്ചു. ഫോണ് അറ്റൻഡ് ചെയ്ത അനൂപ് പോലീസാണ് വിളിക്കുന്നതെന്ന് മനസിലാക്കി കട്ട് ചെയ്തു. തുടർന്ന് ഫോണ് സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു.
അല്പസമയം കഴിഞ്ഞ് ഒരു സുഹൃത്തിന്റെ ഫോണിൽ നിന്നും അമ്മയെ അനൂപ് വിളിച്ചതറിഞ്ഞ് പോലിസ് ഈ സുഹൃത്തിന്റെ വീട് വളഞ്ഞെങ്കിലും അനൂപ് സ്ഥലംവിട്ടിരുന്നു. രക്തക്കറ പുരണ്ട ഷർട്ട് മാറി പുതിയ വേഷം ധരിച്ച് അനൂപ് സുഹൃത്തിന്റെ ബൈക്കിൽ പോയെന്ന് അറിഞ്ഞ പോലിസ് വീണ്ടും തെരച്ചിൽ തുടർന്നു. പുലർച്ചെ മണിമല ബസ് സ്റ്റാൻഡിൽ വെച്ചാണ് അനൂപിനെ പോലിസ് കണ്ടെത്തിയത്.
എന്നാൽ പോലീസിനെ വെട്ടിച്ച് ബസ് സ്റ്റാൻഡിന്റെ പുറകിലുള്ള വഴിയിലൂടെ അനൂപ് ഓടി രക്ഷപെട്ടു. ബസ് സ്റ്റാൻഡിൽ അനൂപിനെ എത്തിച്ച സുഹൃത്തിനെയും അനൂപിന്റെ ഒരു ബന്ധുവിനെയും പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊലപാതകം നടത്തിയ ശേഷമാണ് അനൂപ് വന്നതെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് ഇവർ പറയുന്നു.