ഗുരുവായൂര്‍ : ഒരിക്കല്‍ ഐ.പി.എസുകാരനാണെന്നു തെറ്റിദ്ധരിച്ച് വിബിന്‍ കാര്‍ത്തിക്കിന് സല്യൂട്ട് കൊടുത്ത ഗുരുവായൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ കൈകള്‍ കൊണ്ടുതന്നെ വിലങ്ങ് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് വിബിന്. വെറും അൻപതിനായിരം രൂപയുമായി ഗുരുവായൂരിലെത്തിയ വിബിന് ഇപ്പോൾ സമ്പാദ്യം കോടികൾ.വടകരയില്‍ വീട് വാങ്ങാന്‍ പത്തു ലക്ഷം രൂപ ബാങ്ക് വായ്പയെടുത്തു.
തിരിച്ചടവ് വീഴ്ച വന്നപ്പോള്‍ ബാങ്കുകാര്‍ വീട് ജപ്തി ചെയ്തു. ബാക്കി കിട്ടിയ 55,000 രൂപയുമായി അമ്മയും മകനും ഗുരുവായൂരിലെത്തി. തുടര്‍ന്നാണ് ഗുരുവായൂരില്‍ ഫ്ളാറ്റ് വാങ്ങി താമസിക്കുന്നതും വായ്പത്തട്ടിപ്പുകള്‍ ആസൂത്രണം ചെയ്യുന്നതും.
ഇതിനിടയില്‍ കുമരകത്തുള്ള റിസോര്‍ട്ടില്‍ ജോലി ചെയ്തു. അവിടെ സഹപ്രവര്‍ത്തകന്റെ ലാപ് ടോപ്പും 30,000 രൂപയും മോഷ്ടിച്ചതിന് മൂന്നുമാസം ജയില്‍ശിക്ഷ അനുഭവിച്ചു.കുമരകത്ത് വെയിറ്ററായി ജോലി ചെയ്യവേ സഹപ്രവര്‍ത്തകന്റെ തിരിച്ചറിയല്‍ കാര്‍ഡുപയോഗിച്ച് തിരുവനന്തപുരം എസ്.ബി.ടി.യില്‍നിന്ന് കാറിന് വായ്പയെടുത്ത് മുങ്ങി.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളിലാണ് ഗുരുവായൂരിലെ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയത്. മൊത്തം വാങ്ങിയ 12 കാറുകളില്‍ 11 എണ്ണവും വിറ്റു. ഇതുവരെ മൂന്നു ബാങ്കുകളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.വ്യാഴാഴ്ച രാവിലെ തിരൂരില്‍നിന്ന് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രതി മുഖം താഴ്ത്തിപ്പിടിച്ചിരുന്നു. ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനില്‍ ലോക്കപ്പ് ഇല്ലാത്തതിനാല്‍ വിബിനു ചുറ്റും വളരെ കരുതലോടെയായിരുന്നു പോലീസ്. ‘തിരിച്ച് സല്യൂട്ട് താടാ’..എന്ന് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ ‘ഐ.പി.എസുകാരന്‍’ പ്രതിയോട് പരിഹാസരൂപേണ പറഞ്ഞത്രേ.
കൈപ്പിടിയില്‍നിന്ന് രക്ഷപ്പെട്ട വിബിന്‍ കാര്‍ത്തിക്കിനെ ഒന്നര ആഴ്ചക്കു ശേഷം പിടികൂടിയെങ്കിലും പോലീസിന്റെ നാണക്കേട് മാറിയിട്ടില്ല. വ്യാജരേഖകള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു വിബിന്‍. സീലുകള്‍, ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ ഇയാള്‍ സ്വയം ഉണ്ടാക്കുകയായിരുന്നു.
ഒറിജിനലിനെ വെല്ലുന്ന വ്യാജരേഖകളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്. ഐ.ടി. രംഗത്ത് നല്ല പ്രായോഗിക പരിജ്ഞാനം ഉണ്ടായിരുന്ന ഇയാള്‍ക്ക് ഇത് വലിയ പ്രയാസമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.