കോട്ടയം: കുന്നത്തുനാട്ടിലെ സിറ്റിങ് എംഎല്‍എ വി പി സജീന്ദ്രന്‍ മണ്ഡലം മാറാന്‍ ഒരുങ്ങുന്നു. കുന്നത്തുനാട്ടില്‍ കടുത്ത മത്സരം നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ വൈക്കം നല്‍കണമെന്നാണ് സജീന്ദ്രന്റെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് സജീന്ദ്രന്‍ ഉമ്മന്‍ചാണ്ടിയെ സമീപിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗത്തില്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റു നല്‍കുന്ന കാര്യം അംഗീകരിച്ചിരുന്നു. ഇവരില്‍ ആര്‍ക്കെങ്കിലും മണ്ഡലം മാറാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അറിയിക്കാനും നിര്‍ദേശമുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സജീന്ദ്രന്‍ ഉമ്മന്‍ചാണ്ടിയെ കണ്ടത്.
കുന്നത്തുനാട് സീറ്റില്‍ ജനകീയ കൂട്ടായ്മയായ കിഴക്കമ്പലം ട്വന്റി20 സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന സാഹചര്യത്തിലാണു മണ്ഡലം മാറുന്ന കാര്യം ഗൗരവമായി സജീന്ദ്രന്‍ ആലോചിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കുന്നത്തുനാട് മണ്ഡലത്തിലെ നാല് പഞ്ചായത്തുകളില്‍ യുഡിഎഫിനെയും എല്‍ഡിഎഫിനെയും എന്‍ഡിഎയെയും കീഴടക്കി ട്വന്റി20 ഭരണം പിടിച്ചിരുന്നു.
നാലു പഞ്ചായത്തുകളിലും കോണ്‍ഗ്രസിനു ലഭിച്ച വോട്ടില്‍ കാര്യമായ കുറവുണ്ടായി. കുന്നത്തുനാട് താലൂക്കില്‍ ഉള്‍പ്പെടുന്ന വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്റി20 സ്ഥാനാര്‍ഥിയാണു ജയിച്ചത്. ഇത്തവണ കുന്നത്തുനാട്ടില്‍ മത്സരിക്കുമെന്ന് ട്വന്റി 20 തീരുമാനിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിയെ നേരത്തെ തന്നെ പ്രഖ്യാപിച്ച് മത്സരരംഗത്് ഇറങ്ങാനാണ് അവരുടെ തീരുമാനം. നിലവില്‍ 40000ലേറെ വോട്ട് ട്വന്റി 20ക്ക് നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ഇതോടെയാണ് കുന്നത്തുനാട് വിട്ട് മറ്റ് മണ്ഡലം തേടാനുള്ള സജീന്ദ്രന്റെ നീക്കം.
കുറച്ചുകൂടി ജയസാധ്യതയുള്ള സീറ്റ് കിട്ടണമെന്നാണ് സജീന്ദ്രന്‍ ഉമ്മന്‍ചാണ്ടിയോടും ആവശ്യപ്പെട്ടത്. .പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തുനാട്. സംവരണ മണ്ഡലങ്ങളായ വൈക്കത്തോ മാവേലിക്കരയിലോ മത്സരിക്കാന്‍ സജീന്ദ്രന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
കോട്ടയം സ്വദേശിയായ സജീന്ദ്രന്‍ മുന്‍പു ഒരു തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈക്കത്തു സ്ഥാനാര്‍ഥിയായിട്ടുണ്ട്.അന്നു സിപിഐയിലെ കെ അജിത്തിനോട് തോല്‍ക്കുകയായിരുന്നു. അതേസമയം സജീന്ദ്രന്റെ നീക്കത്തില്‍ കടുത്ത എതിര്‍പ്പ് കോട്ടയത്തെ എ ഗ്രൂപ്പു നേതാക്കളില്‍ ഉണ്ട്.
തോല്‍ക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ സുരക്ഷിത മണ്ഡലം തേടാനുള്ള സജീന്ദ്രന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. കോട്ടയത്ത് പുതുമുഖമായ ഡോ. പിആര്‍ സോനയെ മത്സരിപ്പിക്കാനാണ് വൈക്കത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം.