പാലക്കാട്: വാളയാർ പീഡനക്കേസിൽ പ്രതിക്കെതിരെ മൊഴി നൽകിയിരുന്നതായി മരിച്ച പെൺകുട്ടികളുടെ പിതാവ്. കേസിൽ പ്രതിയായ മധു മൂത്തകുട്ടിയെ ഭീഷണിപ്പെടുത്തിയ വിവരവും കോടതിയിൽ പറഞ്ഞിരുന്നു.
പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുവെന്നായിരുന്നു മധുവിന്റെ ഭീഷണിയെന്നും കുട്ടികളുടെ പിതാവ് പറഞ്ഞു. പിതാവിന്റെ വാക്കുകൾ ഇങ്ങനെ: ‘അച്ഛനോടും അമ്മയോടും പറഞ്ഞാൽ മാമൻ കൊല്ലുമെന്ന് അവൾ പറഞ്ഞു. അങ്ങനെ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അവൾ പറയാതിരുന്നത്. നേരിട്ടു കണ്ടപ്പോഴാണ് ഇക്കാര്യം അറിഞ്ഞത്.
കണ്ടപ്പോൾ അയാൾ വീട്ടിൽ നിന്നും ചാടി ഓടുകയായിരുന്നു. കണ്ടതുകൊണ്ടാണ് അവൾ എന്നോട് അപ്പോൾ കരഞ്ഞുകൊണ്ട് ഇക്കാര്യം പറഞ്ഞത്. വി. മധു എന്നു പറയുന്ന ആളാണ് ആ പ്രതി. അവൾ മരിച്ച ദിവസവും പ്രതി മൂന്നുമണി നേരത്ത് ഇവിടെ എത്തിയതായി അയൽക്കാർ അടക്കമുള്ളവർ പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം കോടതിയിൽ പറഞ്ഞതാണ്.’
സഹായിക്കേണ്ട അഭിഭാഷകരുടെ ഭാഗത്തു നിന്ന് വീഴ്ച സംഭവിച്ചതായി കുട്ടികളുടെ അമ്മയും പ്രതികരിച്ചു.കേസിൽ കൃത്യമായ സാക്ഷിവിസ്താരം നടന്നില്ലെന്ന് സാക്ഷിയായ അബ്ബാസ് പറഞ്ഞു. മൂത്തകുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നു. കേസ് അട്ടിമറിക്കപ്പെട്ടതായും അബ്ബാസ് വ്യക്തമാക്കി.