തിരുവനന്തപുരം: രാജ്യത്ത് കേന്ദ്ര സർക്കാർ കൊണ്ട് വന്ന കാർഷിക ബില്ല് കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ് പറഞ്ഞു.
ഏജീസ് ഓഫീസിലേക്ക് വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക ദ്രോഹമായ ബിൽ രാഷ്ട്രപതി ഒപ്പിടരുത്. മോദി സർക്കാർ രാജ്യസഭയിൽ ബില്ല് വോട്ടെടുപ്പിന് വെക്കാതെ സ്വേച്ഛാധിപത്യപരമായ നടപടിയിലൂടെയാണ് രാജ്യസഭാ എം.പിമാരേ സസ്പെന്റ് ചെയ്തത്.
ശബ്ദ വോട്ടെന്ന് പറഞ്ഞ് പാസ്സാക്കി എടുത്ത ബില്ല് ഈ രാജ്യത്തെ കർഷകരും പൊതുസമൂഹവും ഒറ്റക്കെട്ടായി തള്ളിക്കളഞ്ഞിരിക്കുകയാണ്.
നിലനിൽപിനായി കർഷകർ നടത്തുന്ന സമരം ഫാസിസ്റ്റ് ഭരണത്തിനെതിരായുള്ള രാജ്യത്തെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെ തുമാണ്. ഈ സമരം ജീവനു വേണ്ടിയുള്ള പോരാട്ടം കൂടിയാണ്.
കർഷകർക്ക് കിട്ടി കൊണ്ടിരിക്കുന്ന സബ്സിഡികളും, താങ്ങ് വിലയും റദ്ദ് ചെയ്യുന്ന ബില്ലായി ഇത് മാറും. ഈ മാസം 25 ന് കർഷകർ നടത്തുന്ന ദേശവ്യാപക ബന്ദിന് വെൽഫെയർ പാർട്ടിയുടെ സമ്പൂർണ പിന്തുണ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.
കേരളത്തിലെ രാഷ്ട്രീയ സമൂഹം ഈ സമരത്തെ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ഏജീസ് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.
പരിപാടിയിൽ ജില്ല പ്രസിഡൻറ് എൻ. എം അൻസാരി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അഡ്വ: അനിൽകുമാർ, ഷറഫുദ്ദീൻ കമലേശ്വരം എന്നിവർ അഭിസംബോധന ചെയ്തു.