മക്കരപ്പറമ്പ: മങ്കട മണ്ഡലത്തിൽ വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം യു.ഡി.എഫിന് വലിയ നേട്ടമുണ്ടായി. കൂട്ടിലങ്ങാടി, മങ്കട, അങ്ങാടിപ്പുറം, മക്കരപ്പറമ്പ, പുഴക്കാട്ടിരി പഞ്ചായത്തുകളിലാണ് വെൽഫെയർ പാർട്ടി യു.ഡി.എഫ് സഖ്യം രൂപപ്പെട്ടത്. കഴിഞ്ഞ തവണ എൽ.ഡി.എഫിൻ്റെ കൈവശമുള്ള കൂട്ടിലങ്ങാടി, മങ്കട, അങ്ങാടിപ്പുറം, പുഴക്കാട്ടിരി പഞ്ചായത്തുകൾ യു.ഡി.എഫിന് ലഭിക്കുന്നതിന് നീക്ക് പോക്ക് കാരണമായി.
കൂട്ടിലങ്ങാടി പഞ്ചായത്തിൽ 2015 ൽ എൽ.ഡി.എഫ് 10 ഉം യു.ഡി.എഫ് 9 ഉം വാർഡുകളാണ് ഉണ്ടായിരുന്നത്. ഇത്തവണ 19 വാർഡിൽ 14 വാർഡ് നേടി യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. വെൽഫെയർ പാർട്ടി 3 സീറ്റിൽ വിജയിച്ചു.
50 വർഷമായി എൽ.ഡി.എഫിൻ്റെ കുത്തകയായിരുന്ന പടിഞ്ഞാറ്റുമുറി 2 ആം വാർഡിൽ അട്ടിമറി വിജയമാണ് വെൽഫെയർ പാർട്ടി നേടിയത്. മങ്കട പഞ്ചായത്തിൽ മൂന്നിൽ രണ്ട് വർഡുകൾ നേടി യു.ഡി.എഫ് നേട്ടം കൊയ്തു.
അങ്ങാടിപ്പുറം പഞ്ചായത്ത് 23 വാർഡുകളിൽ 13 വാർഡുകൾ നേടിയാണ് വിജയിച്ചത്. പുഴക്കാട്ടിരിയിൽ വൻ നേട്ടമാണ് യു.ഡി.എഫിന് ഉണ്ടായത്. കുറുവ പഞ്ചായത്തിൽ യു.ഡി.എഫ് വെൽഫെയർ പാർട്ടി സഖ്യം നിലവിൽ വരാതിരുന്നത് യു.ഡി.എഫിന് പരിക്ക് പറ്റി.
10 സീറ്റ് യു.ഡി.എഫിനും 10 സീറ്റ് എൽ.ഡി.എഫും നേടി സമനില പാലിച്ചു. വെൽഫെയർ പാർട്ടി മത്സരിച്ച മൂന്ന് വാർഡുകളിൽ എൽ.ഡി.എഫാണ് വിജയിച്ചത്. വെൽഫെയർ പാർട്ടിക്ക് ലഭിച്ച വോട്ടുകൾകൾ ലഭിച്ചിരുന്നുവെങ്കിൽ യു.ഡി.എഫിന് ഭരണം സുരക്ഷിതമാക്കാമായിരുന്നു. മക്കരപ്പറമ്പിൽ കോൺഗ്രസ് കൂടെ ഉണ്ടായിരുന്നില്ല, ലീഗ് വെൽഫെയർ പാർട്ടി സഖ്യത്തിന് മികച്ച വിജയം നേടാനായി. 13 വർഡിൽ 12 വാർഡും നേടി ശക്തി തെളിയിച്ചു.