തിരുവനന്തപുരം: സവർണ്ണ സംവരണം നടപ്പിലാക്കുന്നതിലൂടെ കേരളത്തിൽ ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. സവർണ്ണ സംവരണം നടപ്പിലാക്കുന്ന ഇടത് സർക്കാരിനെതിരെ വെൽഫെയർ പാർട്ടി കേരളത്തിലെ 5000 കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിൻ്റെ ജില്ലാ തല ഉദ്ഘാടനം സെക്രട്ടറിയേറ്റിന് മുന്നിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ ഭരണഘടനാവിരുദ്ധമായി നിർമ്മിച്ചെടുത്ത മുന്നോക്ക സാമ്പത്തിക സംവരണം ആദ്യമായി രാജ്യത്ത് നടപ്പിലാക്കിയ ഇടത് സർക്കാർ സംഘപരിവാർ വിധേയത്വമാണ് തെളിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രബല സംവരണ വിഭാഗങ്ങളായ ഈഴവ, ദലിത്, ആദിവാസി, മുസ്ലിം, ക്രിസ്ത്യൻ പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയാണ് ഇടതുപക്ഷം സവർണ സംവരണം നടപ്പിലാക്കുന്നതിലൂടെ ചെയ്തത്. സവർണ സംവരണം നടപ്പിലാക്കുക വഴി സവർണരെ പ്രീണപ്പിച്ച് സവർണ സർക്കാരായി മാറാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് എൻ.എം .അൻസാരി , സെക്രട്ടറി ഷറഫുദ്ദീൻ കമലേശ്വരം, ജില്ലാ കമ്മിറ്റി അംഗം ഷംല അട്ടക്കുളങ്ങര എന്നിവർ സംസാരിച്ചു. ജില്ലയിൽ 250 കേന്ദ്രങ്ങളിൽ പ്രതിഷേധ സംഗമം നടന്നു.വിവിധ മണ്ഡലങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളെ ട്രഷറർ എം 'ഖുതുബ് ,ജനറൽ സെക്രട്ടറി അഡ്വ.. അനിൽകുമാർ ,വൈസ് പ്രസിഡൻ്റ് മാരായ മധു കല്ലറ ,അഷ്റഫ് കല്ലറ ,ആരിഫാ ബീവി ,സെക്രട്ടറി മാരായ മെഹബൂബ് ഖാൻ ,മുംതാസ് ബീഗം ,ബിലാൽ വള്ളക്കടവ് ,എ.എ ജവാദ് ,ഷാനവാസ് ചക്കമല എന്നിവർ അഭിസംബോധന ചെയ്തു .