സിംഗപ്പുർ : ജൂലൈ 25 ആകുന്നതോടെ ഇന്ത്യയിൽ കോവിഡ് രോഗവ്യാപനം പൂർണമായും ഇല്ലാതാകുമെന്ന് പഠനം. രോഗവ്യാപനം സംബന്ധിച്ച് പ്രത്യേക ഗണിത മോഡൽ ഉപയോഗിച്ച് ഏഷ്യയിലെ സമുന്നത സാങ്കേതിക സ്ഥാപനമായ സിംഗപ്പുർ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ (എസ്‌യുടിഡി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
യുഎഇയിൽ മേയ് 10 ആകുമ്പോഴേക്കും രോഗവ്യാപനത്തിൽ 97% കുറവുണ്ടാകും. മേയ് 18ന് രോഗവ്യാപനം 99% കുറയുമെന്നും ഗ്രാഫിൽ വ്യക്തമാക്കുന്നു. ജൂണ്‍ 21നായിരിക്കും യുഎഇ പൂർണമായും കോവിഡ് മുക്തമാവുക.
മേയ് 21 ആകുമ്പോഴേക്കും ഇന്ത്യയിലെ പുതിയ രോഗികളുടെ എണ്ണത്തിൽ 97% കുറവുണ്ടാകും. മേയ് 31 ആകുമ്പോഴേക്കും അത് 99 ശതമാനത്തിലെത്തും. ജൂലൈ 25ന് പുതിയ രോഗികൾ രാജ്യത്ത് ഇല്ലാതാകുന്ന, 100% രോഗവ്യാപനമില്ലായ്മ എന്ന നിലയിലേക്ക് ഇന്ത്യയെത്തുമെന്നും എസ്‌യുടിഡി വ്യക്തമാക്കുന്നു.
രോഗബാധയ്ക്കു സാധ്യതയുളളവർ, രോഗം ബാധിച്ചവർ, മുക്തരായവർ എന്നിവരുടെ തോത് കണക്കാക്കിയുള്ള എസ്ഐആർ (സസെപ്റ്റിബ്ൾ–ഇൻഫെക്റ്റഡ്–റിക്കവേഡ്) എപ്പിഡെമിക് ഗണിതമോഡലാണ് ഇതിനായി എസ്‌യുടിഡി ഗവേഷകർ അവലംബിച്ചത്. ഇതുപ്രകാരം മേയ് 29 ആകുമ്പോഴേക്കും ലോകത്ത് കോവിഡ് വ്യാപനം 97 ശതമാനവും ജൂൺ 16 ആകുമ്പോഴേക്കും 99 ശതമാനവും കുറയും. ലോകത്തുനിന്നു പൂർണമായും കോവിഡ് ബാധ ഒഴിയുക 2020 ഡിസംബർ എട്ടിനായിരിക്കുമെന്നും പഠനം പറയുന്നു.