ഡല്‍ഹി : ഇന്ത്യയെ സംബന്ധിച്ചിടത്തോളം മർമ്മ പ്രധാനമായ ഒരു വ്യവസായമാണ് വാഹന നിർമ്മാണം. രാജ്യത്തെ നിർമ്മാണരംഗത്തുനിന്നുള്ള ജിഡിപിയുടെ അമ്പത് ശതമാനവും വരുന്നത് ഇതിൽ നിന്നാണ്. പതിനഞ്ചു ശതമാനം ജിഎസ്ടി. ഏറ്റവുമധികം പേർക്ക് തൊഴിൽ നൽകുന്നതും വാഹനവിപണിയാണ്.
3.7 കോടി പേരാണ് ഇന്ത്യയിൽ ഈ രംഗത്ത് ഉപജീവനം തേടുന്നത്. സിയാമിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 22 വർഷത്തിലേക്കും വെച്ച് ഏറ്റവും വലിയ വില്പനത്തകർച്ചയാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയത്. ഇതിന് ഏറ്റവും പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത് BS 6 പോലുള്ള പാരിസ്ഥിതിക നിയന്ത്രണ മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്ന സർക്കാരിന്റെ നയമാണ്.
വാഹന മേഖലയിലെ പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം BS 6 മാനദണ്ഡങ്ങൾ നിർബന്ധമാക്കിയതാണ്. നഗരങ്ങളിൽ കാറുകളുടെ എണ്ണം വര്ധിക്കുന്നതിനനുസരിച്ച് പാർക്കിങ് സൗകര്യങ്ങൾ കൂടിയിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ കാരണം കാറുകളുടെ നിർമ്മാണച്ചെലവിലും കാര്യമായ വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം ഇന്ധനവില കൂടിയത് 15 ശതമാനത്തോളമാണ്.
ഇങ്ങനെ ഒരു കാർ വാങ്ങുന്നതിനെ വിപരീതമായി സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ ഒന്നിച്ച് വന്നതാണ് വിപണിയിൽ കാർ റെന്റൽ സർവീസുകൾക്ക് പുരോഗതിയുണ്ടാകാൻ കാരണമായത്. മോശം റോഡുകൾ കാരണം കാറുകളുടെ ആയുസ്സു കുറഞ്ഞതും ആളുകളെ പിന്നോട്ടടിപ്പിച്ചിട്ടുണ്ട്.
അങ്ങനെ പല കാരണങ്ങൾ ഒന്നിച്ചു പ്രവർത്തിച്ചിട്ടാണ് ആളുകൾ വാഹനങ്ങൾ സ്വന്തമാക്കുന്നത് കുറച്ച് പകരം താൽക്കാലികമായി യൂബർ ഓല തുടങ്ങിയ സംവിധാനങ്ങളെ ആശ്രയിക്കാൻ തുടങ്ങിയത്. പറഞ്ഞുവന്നത്, ഇത് മനുഷ്യർ ചിന്തിക്കുന്നതിൽ വന്ന മാറ്റമാണ്, അതിനു പിന്നിൽ വളരെ വലിയ യാഥാർഥ്യങ്ങളുണ്ട്.
ഈ മേഖലയിലുണ്ടായ അഭൂതപൂർവമായ മാന്ദ്യത്തിന് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ പല മന്ത്രിമാരും നിരത്തുന്ന അതേ തൊടു ന്യായം, ഇപ്പോൾ ഇന്ത്യയിലേക്കും കടന്നു വന്നിരിക്കുകയാണ് - മില്ലേനിയൽസിനെ പഴിചാരുക. ഇപ്പോൾ പണം കയ്യിലുള്ളവരിൽ ഭൂരിഭാഗവും ഈ മില്ലേനിയൽ തലമുറയിൽ പെട്ടവരായതുകൊണ്ട്, പഴി അവരിലേക്ക് ചെന്ന് എന്നുമാത്രം.
ആരാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെത്തന്നെ ക്ഷീണത്തിലാക്കിക്കളഞ്ഞ ഈ 'മില്ലേനിയൽസ്' !
സത്യത്തിൽ ധനമന്ത്രി ഒരു ട്രെൻഡ് പിന്തുടരുകയാണ് ചെയ്തിരിക്കുന്നത്. നാട്ടിലുള്ള ഒരുവിധം പ്രശ്‌നങ്ങൾക്കെല്ലാം അമേരിക്കൻ രാഷ്ട്രീയക്കാർ സ്ഥിരമായി പഴിചാരുന്ന ബലിമൃഗങ്ങളാണ് ഈ 'മില്ലേനിയൽസ്'. അവിടെ സാമ്പത്തികമാന്ദ്യമുണ്ടായാലും, കച്ചവടശൃംഖലകൾ പൊളിഞ്ഞു പാളീസായാലും, ഒക്കെ പഴി കേൾക്കുക മില്ലേനിയൽസിനാണ്. ആരാണീ മില്ലേനിയൽസ് ? സാങ്കേതികമായി പറഞ്ഞാൽ 1981-നും 1996-നും ഇടയിൽ ജനിച്ചവരെയാണ് 'മില്ലേനിയൽസ്' എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.
ജനറേഷൻ Z നു ശേഷം, ജെനറേഷൻ X നു മുമ്പുള്ള തലമുറയാണ് മില്ലേനിയൽസ് അഥവാ ജനറേഷൻ Y. അമേരിക്കൻ ചരിത്രകാരന്മാരായ വില്യം സ്ട്രോസും നീൽ ഹൊവുമാണ് ഈ 1987 -ൽ ഈ പദം ആദ്യമായി പ്രയോഗിക്കുന്നത്.
'മില്ലേനിയം' എന്ന പദവുമായുള്ള ബന്ധം കടന്നുവരുന്നത് പുതിയ സഹസ്രാബ്ദത്തിന്റെ ആദ്യവർഷങ്ങളിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കുന്നവർ എന്ന അർത്ഥത്തിലാണ്.
എന്നാൽ അമേരിക്കൻ ഫെഡറൽ റിസർവ്സ് 2018-ൽ നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് മില്ലേനിയൽസിന്റെ ഉപഭോഗപരമായ തെരഞ്ഞെടുപ്പുകൾ അവരുടെ മുൻതലമുറകളെക്കാൾ ഒട്ടും വ്യത്യസ്തമല്ല എന്നാണ്.
തങ്ങളേക്കാൾ കുറഞ്ഞ വേതനത്തിൽ, കുറഞ്ഞ സമ്പാദ്യങ്ങളിൽ, കുറഞ്ഞ സ്വത്തുക്കളാർജ്ജിച്ചുകൊണ്ട് ജീവിച്ചിരുന്ന മുൻതലമുറക്കാരെക്കാൾ ഒട്ടും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളല്ല മില്ലേനിയൽസിന് എന്നാണ്.
അവർ കാറുകൾ വാങ്ങാൻ ഇപ്പോൾ ഒട്ടും താത്പര്യമില്ലാത്തത്, അവർക്ക് കാർ ഇഷ്ടമില്ലാത്തതുകൊണ്ടല്ല. കാറുവാങ്ങാനുള്ള പാങ്ങ് അവർക്കില്ലാത്തതുകൊണ്ടാണ്. എല്ലാ മേഖലകളിലെയും വേതനങ്ങൾ മരവിച്ച അവസ്ഥയിലാണ്. ചെലവുകൾ ആകാശവും മുട്ടി പിന്നെയും മേലേക്ക് റോക്കറ്റുപോലെ കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു പൗരന്റെ പ്രാഥമികാവശ്യങ്ങളായ വീട്, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കുള്ള ചെലവുകൾ പലമടങ്ങായി വർധിച്ചിട്ടുണ്ട്.