ജനീവ: പകർച്ചവ്യാധിമരുന്നായ റെംഡിസിവിർ കോവിഡ് രോഗികളിൽ ഉപയോഗിക്കരുതെന്ന് ലോകാരോഗ്യസംഘടന. ഇന്ത്യയടക്കം 30 രാജ്യങ്ങളിൽ നടത്തിയ സോളിഡാരിറ്റി ട്രയലിൽ മരുന്നു കൊണ്ടു കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണിത്.
മരുന്ന് കോവിഡ് രോഗികളിൽ യാതൊരു ഗുണവും ചെയ്യില്ലെന്ന് ഡബ്ല്യു.എച്ച്.ഒ.യിലെ അന്താരാഷ്ട്രവിദഗ്ധരടങ്ങിയ ഗൈഡ്‌ലൈൻ ഡെവലപ്‌മെന്റ് ഗ്രൂപ്പ് (ജി.ഡി.ജി.) അറിയിച്ചു. അന്താരാഷ്ട്രതലത്തിൽ ഏഴായിരത്തോളം രോഗികളിൽ റെംഡിസിവിർ പരീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് ഗുണമൊന്നും കണ്ടെത്തിയില്ല.
കോവിഡ് വ്യാപനം ക്രമാതീതമായി കൂടിയ പശ്ചാത്തലത്തിൽ യു.എസും ചില യൂറോപ്യൻ രാജ്യങ്ങളും റെംഡിസിവിർ ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു. റെംഡെസിവിറിനു പുറമേ, ഇന്റർഫെറോൺ, മലേറിയയ്ക്കെതിരെയുള്ള ഹൈഡ്രോക്സി ക്ലോറോക്വിൻ, എച്ച്ഐവിയ്ക്കെതിരെ ഉപയോഗിക്കുന്ന ലോപിനവിർ എന്നിവയും ഫലപ്രദമാകുന്നില്ലെന്ന് ഇടക്കാല ട്രയൽ റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.