കോഴിക്കോട്: 14 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ ആനക്കാംപൊയിലില്‍ പൊട്ടക്കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തി. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനയ്ക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം രാത്രി 7.30 ഓടെയാണ് ഫലം കണ്ടത്. ആനയുടെ ആരോഗ്യനില തൃപ്തികരമാണെന്നു വനംവകുപ്പ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സോളർ പെൻസിങ്ങിന് എത്തിയ വനംവകുപ്പ് ജീവനക്കാരനാണ് കിണറ്റിൽ വീണ നിലയിൽ ആനയെ കണ്ടത്.
കോട്ടുളി സ്കൈലൈൻ അപ്പാർട്ട്മെന്റിലെ ഷാജി ഏബ്രഹാമിന്റെ 4.45 ഏക്കർ കൃഷിസ്ഥലത്തുള്ള കിണറ്റിലാണു കാട്ടാന വീണത്. ഇവിടെ ഇപ്പോൾ ആൾത്താമസം ഇല്ല. ആന കിണറ്റിൽ വീണിട്ട് രണ്ടു ദിവസം ആയിട്ടുണ്ടാകുമെന്നാണു കരുതുന്നത്.