ഡല്‍ഹി : അയോധ്യയിലെ തർക്ക ഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെ അനുകൂലിച്ച് സുപ്രീംകോടതി വിധി വന്നതോടെ, ശബരിമല കേസിലെ പുനരവലോകന ഹർജിയിലും ഈ വിധി അടിസ്ഥാനമാകുമെന്ന് രാം ലല്ലയുടെ അഭിഭാഷകൻ കെ എൻ ഭട്ട് പറയുന്നു.
അയോധ്യാ വിധിന്യായത്തിൽ തർക്കവിഷയമായ ഭൂമി രാമന്റെ ജന്മസ്ഥലമാണോ എന്നതല്ല, മറിച്ച് ജന്മസ്ഥലമാണെന്ന് ഹിന്ദുക്കൾ വിശ്വസിച്ചിരുന്നോ എന്നതാണ് വിഷയമെന്നാണ് കോടതി ചൂണ്ടിക്കാട്ടിയതെന്ന് കെ എൻ ഭട്ട് പറഞ്ഞു. “അത് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇക്കാര്യങ്ങളിൽ വിശ്വാസം ചോദ്യം ചെയ്യപ്പെടരുത്,” -അദ്ദേഹം പറഞ്ഞു.
ശബരിമല കേസിലെ പ്രധാന വാദവും വിശ്വാസത്തെ കേന്ദ്രീകരിച്ചുള്ളതാണെന്ന് ഭട്ട് ചൂണ്ടിക്കാട്ടുന്നു. “ശബരിമല ക്ഷേത്രത്തിലെ ഒരു പ്രത്യേക സ്ഥലത്ത് സ്ത്രീകൾ പ്രവേശിക്കുന്നത് നിരോധിക്കണമോ എന്നതായിരുന്നു വിഷയം. ഇതിന് ശാസ്ത്രീയ കാരണങ്ങളൊന്നുമില്ല, എന്നാൽ ഭക്തർ അങ്ങനെയാണെന്ന് വിശ്വസിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
“ആർത്തവ കാലയളവിൽ” സ്ത്രീകൾക്ക് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കാത്തത് ഭരണഘടനയ്ക്കെതിരാണെന്നും എല്ലാ സ്ത്രീകളെയും പ്രവേശിക്കാൻ അനുവദിക്കണമെന്നുമാണ് അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബർ 28 ന് വിധിച്ചത്.
ഈ ഉത്തരവിനെതിരെ മൊത്തം 65 പുനരവലോകന ഹർജികളാണ് സമർപ്പിക്കപ്പെട്ടത്. നിലവിലെ ചീഫ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച് അടുത്തയാഴ്ച ഈ ഹര്‍ജികളിൽ വിധി പറയും.
ശബപരിമലയിലെ പ്രതിഷ്ഠയുടെ ബ്രഹ്മചര്യം കാരണമാണ് സ്ത്രീകളെ ശ്രീകോവിലിലേക്ക് അനുവദിക്കാതിരിക്കുന്നത് എന്നതായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഭരണഘടനാപരമായ ധാർമ്മികത വിശ്വാസപരമായ കാര്യങ്ങളിൽ പ്രയോഗിക്കരുതെന്നും അവർ ചൂണ്ടിക്കാട്ടി.
ശബരിമല കേസിൽ സ്ത്രീകളെ ശ്രീകോവിലിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ എതിർത്തവർ സ്ത്രീകളല്ല എന്നതാണ് പ്രധാനമെന്ന് ഭട്ട് പറഞ്ഞു. ശബരിമല കേസിൽ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന കുറിപ്പും അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്റെ വിശ്വാസം എന്റേതാണെന്നും ആർക്കും അതിനെ ചോദ്യം ചെയ്യാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കാരണം മതം വിശ്വാസത്തിന്റെ കാര്യമാണ്, ” ഭട്ട് പറഞ്ഞു.