ചൈന: അമ്മയെ ജീവനോടെ കുഴിച്ചിട്ട മകനെതിരെ പൊലീസ് കേസെടുത്തു. വടക്കൻ ചൈനയിലാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട കല്ലറയിൽ അമ്മയെ ജീവനോടെ കുഴിച്ചു മൂടുകയായിരുന്നു മകൻ. അഴുക്ക് നിറഞ്ഞ കുഴിയിൽ നിന്നും സ്ത്രീയെ പുറത്തെടുക്കുകയായിരുന്നു.
മെയ് 2ന് നടക്കാൻ വയ്യാത്ത അമ്മയെ മകൻ വീൽചെയറിലിരുത്തി കൊണ്ടുപോയതായി മകന്റെ ഭാര്യ പൊലീസിനു മൊഴി നൽകി. മൂന്ന് ദിവസം കഴിഞ്ഞിട്ടും അമ്മയെ കാണാതായപ്പോൾ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് അമ്മയെ കുഴിച്ചുമൂടിയ സ്ഥലം മകൻ പൊലീസിന് കാണിച്ചുകൊടുത്തു.
തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. പകുതി മൂടിയ കുഴിയിൽ നിന്നും സ്ത്രീയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർതൃമാതാവിനെ കണ്ടെത്തണമെന്ന മകന്റെ ഭാര്യയുടെ പരാതിയിന്മേലായിരുന്നു അന്വേഷണം.
സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിടാൻ ഔദ്യോഗിക വൃത്തങ്ങൾ തയാറായിട്ടില്ല. അവിചാരിതമായി എത്തിയ ഒരു ഫോൺവിളിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം നടത്തിയതെന്നാണ് പൊലിസ് ഭാഷ്യം. ശരീരം തളർന്നു കിടപ്പിലായ 79വയസ്സുള്ള അമ്മയെ പരിചരിക്കുന്നതിൽ മകൻ അസ്വസ്ഥനായിരുന്നു എന്നും അതാണ് ഇത്തരം ക്രൂരതയിലേക്ക് അയാളെ നയിച്ചതെന്നും ചൈനിസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.