തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ബലാത്സംഗം ചെയ്തയാൾ പിടിയിൽ . ബോണക്കാട് സ്വദേശി പ്രിൻസ് മോഹനാണ് അറസ്റ്റിലായത്. ഗർഭിണിയായ യുവതിയെ ഭീഷണിപ്പെടുത്തി ഗർഭം അലസിപ്പിച്ചെന്നും ഇയാൾക്കെതിരെ പരാതിയുണ്ട്.
കഴിഞ്ഞ മാസം 29ന് രാത്രിയാണ് വിതുര സ്വദേശിയായ യുവതി ബലാത്സംഗത്തിന് ഇരയായത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ, ഒപ്പം ജോലി ചെയ്തിരുന്ന പ്രിൻസ്, ബലം പ്രയോഗിച്ച് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് യുവതിയെ ഉപദ്രവിച്ചത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പിന്നീട് ഇയാൾ നിരവധി തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഗർഭിണിയായ യുവതിയെ ഗർഭം അലസിപ്പിക്കാനും നിർബന്ധിച്ചു. ഇതിന് വഴങ്ങാതെ വന്നപ്പോൾ തെറ്റുദ്ധരിപ്പിച്ച് ആശുപത്രിയിൽ കൂട്ടിക്കൊണ്ടുപോയി ഗർഭം അലസിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
പലതവണയായി യുവതിയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയും തട്ടിയെടുത്തു. പരാതിക്ക് പിന്നാലെ വിതുര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിൻസിനെ പിടികൂടിയത്. വനമേഖലയിൽ അതിക്രമിച്ച് കയറിയതിനും വനപാലകരെ അക്രമിച്ചതിനും ഉൾപ്പെടെ വിതുര സ്റ്റേഷനിൽ പത്തോളം കേസുകൾ നിലവിലുണ്ട്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കും