ജനീവ : നമ്മള്‍ ഇപ്പോള്‍ കോവിഡ് മാന്ദ്യത്തിലാണെന്നും ഇത് ആഗോള സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ മോശമാണെന്നും ഐ.എം.എഫ് ( അന്താരാഷ്ട്ര നാണയനിധി) മേധാവി ക്രിസ്റ്റലീന ജോര്‍ജീവ. കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി 2008-ല്‍ ആഗോളതലത്തിലുണ്ടായ സാമ്പത്തിക മാന്ദ്യത്തേക്കാള്‍ രൂക്ഷമാകുമെന്ന് അവർ കൂട്ടിച്ചേർത്തു.
മറ്റേതിനേയും പോലെയല്ല ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് നിലവിലെ സ്ഥിതിഗതികളെ ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ വിശേഷിപ്പിച്ചത്.’ഐഎംഎഫിന്റെ ചരിത്രത്തില്‍ ലോക സമ്പദ് വ്യവസ്ഥ ഒരിക്കലും നിലച്ചതായി നാം കണ്ടിട്ടില്ല. നമ്മളെല്ലാവരും ഒത്തുചേരേണ്ട ഒരു പ്രതിസന്ധികൂടിയാണിത്’ അവര്‍ പറഞ്ഞു.
ആരോഗ്യ ചെലവുകള്‍ക്ക് മുന്‍ഗണന നല്‍കണം, ഇതിനോടകം തന്നെ 90 ഓളം രാജ്യങ്ങള്‍ അടിയന്തര ധനസഹായത്തിനായി തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഐഎംഎഫ് മേധാവി അറിയിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ശമ്ബളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അവര്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ‘ലോകത്തിലെ ഏറ്റവും ദുര്‍ബലമായ രാജ്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. 90 ബില്യന്‍ യുഎസ് ഡോളര്‍ ഇല്ലാതായി. വളര്‍ന്നു വരുന്ന സമ്പദ് വ്യവസ്ഥകളേയും തകര്‍ത്തു’ അവര്‍ കൂട്ടിച്ചേര്‍ത്തു.