മോസ്‌കോ: കൊവിഡ് വാക്‌സിന്റെ 'ക്ലിനിക്കല്‍ ട്രയല്‍' വിജയകരമായെന്ന അവകാശവാദവുമായി റഷ്യന്‍ സര്‍വകലാശാല. 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്‍ഡ് മൈക്രോബയോളജി'യിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്.
ജൂണ്‍ 18ന് സെച്‌നോവ് സര്‍വകലാശാലയില്‍ വച്ചാണ് ഇവര്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്. വോളണ്ടിയര്‍മാരില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്നാണ് ഇവരുടെ അവകാശവാദം.
“ഗവേഷണം അവസാനിച്ചു. വാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞു. ജൂലായ് 15നും 20നും വളണ്ടിയർമാരെ ഡിസ്ചാർജ് ചെയ്യും. ഡിസ്ചാർജ് ആയതിനു ശേഷവും അവർ നിരീക്ഷണത്തിലായിരിക്കും.”- സർവകലാശാലയിലെ ക്ലിനിക്കൽ റിസർച്ച് സെൻ്ററിൻ്റെ ഹെഡ് ആയ എലെന പറഞ്ഞു.
മനുഷ്യരില്‍ പരീക്ഷണം നടത്തി വിജയം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കൊവിഡ് വാക്‌സിനായിരിക്കും റഷ്യയിലേത്. ഇതിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയാണ് ഈ ഗവേഷകര്‍.