തിരുവനന്തപുരം: പ്രശസ്ത തമിഴ് സാഹിത്യകാരൻ ആ മാധവൻ (87) തിരുവനന്തപുരത്ത് അന്തരിച്ചു. ചാലത്തെരുവിൽ പാത്രക്കച്ചവടം നടത്തിയിരുന്ന മാധവൻ തമിഴിലെ മികച്ച എഴുത്തുകാരനായിരുന്നു. രണ്ടിലേറെ നോവലുകളും 25 ലേറെ ചെറുകഥകളും എഴുതിയിട്ടുണ്ട്.
പുനലും മണലും, കൃഷ്ണ പരുന്ത്, തൂവാനം, കാലൈ, എട്ടാവത് നാൾ എന്നിവയാണ് പ്രധാന കൃതികൾ. തിരുനെൽവേലി സ്വദേശികളായ ആവുടനായകം പിള്ളയുടേയും ചെല്ലമ്മാളിന്റേയും മകനായി 1934 ൽ തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ പേരായ ആവുടനായകത്തിന്റെ ആദ്യാക്ഷരം ചേർത്ത് ആ. മാധവൻ എന്ന പേര് സ്വീകരിച്ചു.
2015ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. തമിഴ്നാട് സർക്കാരിന്‍റെ കലൈമാമണി അവാർഡും ലഭിച്ചിട്ടുണ്ട്. സംസ്ക്കാരം നാളെ രാവിലെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും.