ഡല്‍ഹി : ജനങ്ങൾ വാഹനം വാങ്ങാതെ ഓൺലൈൻ ടാക്സികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്റെ പ്രസ്താവന മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ സർക്കാർ ലഘൂകരിച്ചു കാണുകയാണ്. ജനങ്ങളുടെ വാങ്ങൽ ശേഷി കുറഞ്ഞിരിക്കുകയാണ്. വിഷയം ഗൗരവത്തിൽ കാണാൻ സർക്കാറിന് സാധിക്കുന്നില്ലെന്നും യെച്ചൂരി കുറ്റപ്പെടുത്തി.
സംസ്ഥാനങ്ങളുടെ അഭിപ്രായം അറിഞ്ഞതിന് ശേഷമായിരുന്നു മോട്ടോർ വാഹന നിയമം നടപ്പിലാക്കേണ്ടിയിരുന്നത്. സംസ്ഥാനങ്ങളോട് ആലോചിക്കാത്തത് കാരണമാണ് ഇപ്പോൾ എതിർപ്പുയരുന്നത്. ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചതിന്റെ പരിണിത ഫലമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.