തൃശൂർ: വാക്സിൻ പ്രതിസന്ധിക്ക് പരിഹാരമാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ ജില്ലയിൽ കാത്തിരിപ്പ് സമരം നടത്തി.
ഡിഎംഒ ഓഫീസിനും വാക്സിൻ കേന്ദ്രങ്ങൾക്കും മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ട്രിപ്പിൾ ലോക്ഡൗൺ പഞ്ചായത്തുകളിൽ വീട്ടുമുറ്റങ്ങൾ സമരവേദിയായി.
ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ ഡിഎംഒ ഓഫീസിനു മുന്നിൽ നടന്ന സമരം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ ശാസ്ത്രീയമായി പുനർ നിർവചിക്കണമെന്ന് അൻവർ സാദത്ത് ആവശ്യപ്പെട്ടു. വാക്സിൻ വിതരണ സമ്പ്രദായം കാര്യക്ഷമമാക്കുകയും കൂടുതൽ ജനകീയമാക്കുകയും വേണം. ദുരഭിമാനം വെടിഞ്ഞു എല്ലാവർക്കും വാക്സിൻ നൽകിയെന്ന് ഉറപ്പുവരുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.
45 വയസ്സിനു മുകളിലുള്ളവർക്ക് നൽകിയ വാക്സിനുകൾ, ആ കാറ്റഗറിയിൽപ്പെട്ടവർക്ക് പൂർണമായി എത്തിക്കാൻ കഴിഞ്ഞിട്ടില്ല. പ്രദേശികമായി കൃത്യതയോടെ വാക്സിൻ നൽകാൻ കഴിയാത്തതാണ് പ്രധാനപ്പെട്ട പോരായ്മ.
അത് പരിഹരിക്കാൻ ആശാവർക്കർമാരെയും സന്നദ്ധ പ്രവർത്തകരെയും ഉപയോഗപ്പെടുത്തി ഓരോ പ്രദേശങ്ങളിലെയും മുഴുവൻ ആളുകളും വാക്സിൻ എടുത്തുവെന്ന് ഉറപ്പുവരുത്തണം. അതിൽ വീഴ്ച വരുത്തിയാൽ മരണത്തിന്റെ യഥാർത്ഥ വ്യാപാരികളായി ഭരണകൂടം മാറുന്ന സ്ഥിതിയുണ്ടാക്കുമെന്നും അൻവർ സാദത്ത് പറഞ്ഞു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കെ കെ സക്കരിയ, മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ അസീസ് താണിപ്പാടം, എം എ റഷീദ്, പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിമാരായ പി ജെ ജെഫീക്ക്, ആർ വി ബക്കർ, ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സി സുൽത്താൻ ബാബു, ആർ കെ സിയാദ്, കെ എ സുൽഫിക്കർ പ്രസംഗിച്ചു.
കെ എ നവാബ്, ആർ കെ നൗഷാദ്, പി എസ് മുസ്തഫ, പി എസ് ഷിഹാബ്, ആർ കെ ഷെക്കീർ എന്നിവർ സമരത്തിന് നേതൃത്വം നൽകി.