കൊച്ചി: മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിലെ പ്രതി കെ. വിദ്യ കാസർകോട്ടെ കരിന്തളം കോളേജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പോലീസ് പരിശോധിക്കും.
വ്യാജ രേഖയെന്ന വിലയിരുത്തലിൽ കാസർകോട് നിന്ന് മഹാരാജാസ് കോളേജിലേക്ക് ഈ സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ കൂടി പരിശോധിക്കേണ്ട സാഹചര്യത്തിൽ കേസ് അഗളി പോലീസിന് ഉടൻ കൈമാറില്ല.
പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമെ ഇക്കാര്യം പരിഗണിക്കൂവെന്ന് കൊച്ചി സൗത്ത് പോലീസ് അറിയിച്ചു.
അട്ടപ്പാടി രാജീവ് ഗാന്ധി കോളേജിൽ വ്യാജ സർട്ടിഫിക്കറ്റുമായി ഗസ്റ്റ് ലക്ചർ നിയമനം നേടാൻ ശ്രമിച്ചതിനെത്തുടർന്നാണ് വിദ്യ വ്യാജ രേഖയുണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്.